ന്യൂഡൽഹി: ക്ഷീര മേഖലയിൽ മികച്ച മുന്നേറ്റം രേഖപ്പെടുത്തി ഇന്ത്യ. ലോകത്തിലെ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുകയാണ്. 2013-14 ശേഷം ഇന്ത്യയുടെ പാൽ ഉത്പാദനത്തിൽ 61 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ പാലിന്റെ ഉത്പാദനത്തിനും ഉപഭോഗത്തിനും ഇന്ത്യ ശ്രദ്ധേയമായ വളർച്ചയാണ് കൈവരിച്ചത്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ.
പാൽ ഉത്പാദന വർദ്ധനവിനെ രാജ്യത്തിന്റെ വികസന നേട്ടമായാണ് കണക്കാക്കുന്നത്. ഒരു വ്യവസായമെന്ന നിലയിൽ, ഇത് 80 ദശലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകുന്നു. രാജ്യത്തെ ക്ഷീരമേഖലയിലെ ഭൂരിഭാഗം തൊഴിലാളികളും സ്ത്രീകളാണെന്നതിനാൽ സ്ത്രീ ശാക്തീകരണത്തിലും ഇത് സുപ്രധാന പങ്ക് വഹിക്കുന്നു. ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പാൽ ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്
2013-14 ലെ ഇന്ത്യയുടെ പാൽ ഉൽപ്പാദനം 137.7 ദശലക്ഷം ടണ്ണായിരുന്നു. അത് 2021-22 ആയപ്പോൾ 221.1 ദശലക്ഷം ടണ്ണായി വർദ്ധിച്ചു. കൂടാതെ പ്രതിദിനമുള്ള പാലിന്റെ ലഭ്യത 2013-14 ൽ 303 ഗ്രാമിൽ നിന്ന് 2021-22 ൽ 444 ഗ്രാമായി വർദ്ധിക്കുകയും ചെയ്തു. ഇത് ഏകദേശം 1.5 മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Comments