ന്യൂഡൽഹി: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം പ്രതികരിച്ചു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ചുവെന്ന് അറിയിച്ച പ്രധാനമന്ത്രി സാഹചര്യത്തെക്കുറിച്ച് വിലയിരുത്തി. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പുവരുത്തുമെന്നും അദ്ദേഹം അറിയിച്ചു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയിരുന്നു. നാളെ രാവിലെ തന്നെ സംഭവസ്ഥലത്ത് എത്തിച്ചേരുമെന്നാണ് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് അറിയിച്ചത്. അതേസമയം ട്രെയിൻ അപകടത്തെ തുടർന്ന് പ്രസ്തുത റൂട്ടിലൂടെ സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ റദ്ദാക്കി. സംഭവസ്ഥലത്ത് എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളിൽ നിന്നുള്ള 700ഓളം പേരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇരുന്നൂറോളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആളപായം സംഭവിച്ചതായും സൂചനയുണ്ട്.
നിർഭാഗ്യകരമായ സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും അനുശോചനം അറിയിച്ചു. ഒഡിഷയിലേക്ക് പുറപ്പെട്ടുവെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വ്യോമസേനയുടെ ഉൾപ്പെടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.
Read Also: എക്സ്പ്രസ് ട്രെയിൻ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിച്ചു; എട്ടോളം ബോഗികൾ മറിഞ്ഞു
Comments