ലക്നൗ : പ്രയാഗ്‌രാജിലെ ലുകാർഗഞ്ച് പ്രദേശം ഒരിക്കൽ ഗുണ്ടാനേതാവ് അതിഖ് അഹമ്മദിന്റെ അധീനതയിലായിരുന്നു. എന്നാൽ ഒഴിപ്പിച്ചെടുത്ത ഈ ഭൂമിയിൽ ഇന്ന് ഉത്തർപ്രദേശ് സർക്കാർ പാവപ്പെട്ടവർക്കായി 76 ഫ്ലാറ്റുകൾ നിർമ്മിച്ചു കഴിഞ്ഞു . . 2021 ഡിസംബറിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തറക്കല്ലിട്ടിരുന്നു. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം നിർമിച്ച വീടുകളുടെ വിതരണവുമായി ബന്ധപ്പെട്ട നടപടികൾ ഈ മാസം ആറിന് നടക്കും.
ലുകാർഗഞ്ചിൽ 1731 ചതുരശ്ര മീറ്റർ സ്ഥലത്താണ് ഫ്ലാറ്റുകൾ ഒരുങ്ങിയത് . ഫ്ലാറ്റിനായി 6000 ത്തോളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത് .മിക്ക അപേക്ഷകളും പരിശോധിച്ചു. ഈ മാസം തന്നെ ഇവ പാവപ്പെട്ടവർക്ക് അനുവദിക്കുമെന്ന് പ്രയാഗ് രാജ ഡവലപ്പ്മെന്റ് അതോറിറ്റി സെക്രട്ടറി അജിത് കുമാർ ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ അർബൻ ഹൗസിംഗ് സ്‌കീമിൽ 76 ഫ്‌ളാറ്റുകളാണ് അതിഖ് അഹമ്മദിന്റെ ഈ ഭൂമിയിൽ നിർമിക്കുന്നത്. ഇതിൽ പാർക്കിംഗ് സൗകര്യം, കമ്മ്യൂണിറ്റി ഹാൾ, കോമൺ ഏരിയ എന്നിവയും ജനങ്ങൾക്കായി ഒരുക്കും. ഈ ഫ്ലാറ്റുകളിൽ ഇപ്പോൾ ഫിനിഷിംഗ് ജോലികളാണ് നടക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കും.
ഫ്ലാറ്റിന്റെ തുക ആറ് ലക്ഷം രൂപയാണ്. ഇതിൽ 1.5 ലക്ഷം രൂപ കേന്ദ്ര സർക്കാരും ഒരു ലക്ഷം രൂപ സംസ്ഥാന സർക്കാരും നൽകും. ഫ്ലാറ്റ് ലഭിക്കുന്നവർ മൊത്തം മൂന്നര ലക്ഷം രൂപ ഫ്ലാറ്റിനായി അടയ്‌ക്കേണ്ടി വരും. ഇതിൽ 45,000 രൂപ അലോട്ട്‌മെന്റ് സമയത്ത് നൽകുകയും ബാക്കി മൂന്ന് ലക്ഷം രൂപ ആറ് മാസത്തെ ഗഡുക്കളായി നൽകുകയും വേണം.
Comments