മലപ്പുറം: വീട്ടിൽ കഞ്ചാവ് ചെടി കുഴിച്ചിട്ട യുവാവ് അറസ്റ്റിൽ. താഴേക്കോട് സ്വദേശി സുരേഷ് കുമാറാണ് പിടിയിലായത്. പ്രാഥമിക ചോദ്യം ചെയ്യലിൽ ഇയാൾ വ്യത്യസ്തമായ ഉത്തരമായിരുന്നു നൽകിയത്. പെരിന്തൽമണ്ണ പോലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് നട്ടത് ഉപയോഗിക്കുന്നതിന് വേണ്ടി മാത്രമല്ല, മറ്റൊരു ആഗ്രഹം കൂടി ഇതിന് പിന്നിലുണ്ടായിരുന്നുവെന്ന് പോലീസിനോട് സുരേഷ് പറഞ്ഞു. കഞ്ചാവ് ചെടിയുടെ പൂവും കായും വിരിയുന്നത് കാണാനായിരുന്നു ചെടി നട്ടതെന്നാണ് പ്രതി പറഞ്ഞത്.
കരിങ്കല്ലത്താണി പെട്രോൾ പമ്പിന് സമീപമുള്ള വാടക വീട്ടിലാണ് സുരേഷിന്റെ താമസം. പെരിന്തൽമണ്ണ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവിടെയെത്തി പരിശോധന നടത്തിയത്. തുടർന്ന് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പിന്നാലെ പോലീസ് ചോദ്യം ചെയ്തപ്പോഴായിരുന്നു എന്തിനാണ് കഞ്ചാവ് വളർത്തിയതെന്ന പ്രതിയുടെ വെളിപ്പെടുത്തൽ. ഇയാളുടെ പക്കൽ നിന്ന് 125 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു. നിലവിൽ കഞ്ചാവുമായി ബന്ധപെട്ട് നിലമ്പൂരിലും പ്രതിയുടെ പേരിൽ കേസുണ്ട്. പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ പ്രേംജിത്തിന്റെയും എസ്ഐ ഷിജോ തങ്കച്ചന്റെയും നേതൃത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിലായിരുന്നു. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശിയായ തയ്യിൽ വീട്ടിൽ അനൂപ് ആണ് അറസ്റ്റിലായത്. അന്യ സംസ്ഥാന തൊഴിലാളി താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കഞ്ചാവ് പിടികൂടിയത്. അസം സ്വദേശി മുനീറുൾ ഇസ്ലാമാണ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഓടി രക്ഷപ്പെട്ടത്.
Comments