ഭുവനേശ്വർ : ഒഡീഷ ബാലസോറിന് സമീപത്തുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ മലയാളികളും. നാല് തൃശൂർ സ്വദേശികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവർക്കാണ് പരിക്കേറ്റത്. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ജോലിയുടെ ഭാഗമായി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. കൊറാണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിലെത്തിയിട്ട് തൃശൂരിലേക്ക് വരാനായിരുന്നു ഉദ്ദേശം.
നാലുപേരുടെയും പരിക്ക് സാരമുള്ളതല്ല. കോറമണ്ഡൽ ട്രെയിനിലെ സ്ലീപ്പർ കമ്പാർട്ടുമെന്റിലാണ് യാത്ര ചെയ്തതെന്ന് അപകടത്തിൽപ്പെട്ടവരിൽ ഒരാളായ കിരൺ വ്യക്തമാക്കി. പെട്ടന്നാണ് അപകടമുണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാട്ടുമെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് തങ്ങൾ രക്ഷപ്പെട്ടതെന്നും കിരൺ പറഞ്ഞു. പാടത്തേക്ക് മറിഞ്ഞ ബോഗിയുടെ ഒരു വശത്തേക്ക് ഒരാളും മറു വശത്തേക്ക് മറ്റ് മൂന്ന് പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് പുറത്തേക്ക് കടന്നത്. ഈ സമയം മറ്റുള്ളവരെ കാണാത്തതിനെ തുടർന്ന് വൈശാഖ് ഉടൻ നാട്ടിലേക്ക് വിളിച്ചു. ഇതിന് ശേഷമാണ് മറ്റ് മൂന്ന് പേരെയും കണ്ട് മുട്ടിയത്.
അന്തിക്കാട് സ്വദേശികളായ എട്ടുപേരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി കൊൽക്കത്തയിലേക്ക് പോയത്. ഇതിൽ കരാറുകാരൻ ഉൾപ്പെടെ നാലുപേർ കഴിഞ്ഞ ദിവസം അന്തിക്കാട് തിരികെയെത്തിയിരുന്നു. ബാക്കി നാലു പേർ ഇന്ന് ട്രെയിനിൽ തിരികെ വരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. അപകടമുണ്ടായതിന് പിന്നാലെ നാല് പേരും സമീപത്തിലുള്ള വീട്ടിൽ അഭയം തേടി. അതിന് ശേഷമാണ് ആശുപത്രിയിൽ പ്രവേശിച്ചത്. തലയ്ക്കും മുഖത്തിനും പരിക്കേറ്റ നാല് പേരുടെയും നില ഗുരുതരമല്ല.
Comments