കൊല്ലം: മുടിയിൽ കളർ ചെയ്തുവെന്ന കാരണത്താൽ ആദ്യ ദിനം സ്കൂളിലെത്തിയ ആറാം ക്ലാസുകാരനെ പുറത്താക്കി സ്കൂൾ മാനേജ്മെന്റ്. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. സ്കൂളിലെ നിയമങ്ങൾ അനുസരിക്കാത്തതിനാൽ ഒരാഴ്ച സ്കൂളിൽ വരേണ്ട എന്നാണ് കുട്ടിയോട് സ്കൂൾ മാനേജ്മെന്റ് പറഞ്ഞത്.
മുടിയിൽ കളർ ചെയ്തതിനാൽ കുട്ടിയെ ക്ലാസിലിരുത്താൻ അനുവദിക്കില്ലെന്നാണ് അദ്ധ്യാപകരും പ്രിൻസിപ്പാളും പറഞ്ഞതെന്ന് കുട്ടിയുടെ മുത്തശി പറഞ്ഞു. മദ്ധ്യവേനലവധിയ്ക്ക് ശേഷം ആദ്യദിനം സ്കൂളിലെത്തിയ കുട്ടിയോട് പ്രിൻസിപ്പലിനെ കണ്ടതിന് ശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് അദ്ധ്യാപിക നിർദ്ദേശിക്കുകയായിരുന്നു. തുടർന്നാണ് പ്രിൻസിപ്പൽ രണ്ടാഴ്ചയ്ക്ക് ശേഷം എത്തിയാൽ മതിയെന്ന് പറഞ്ഞത്.
‘ഇത് നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ, ഇത് ഇവിടെ അംഗീകരിച്ചിട്ടില്ല, ഇവിടെ ഇരിക്കാൻ കഴിയില്ല. നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ കൊണ്ടുപൊയ്ക്കോ. ഇവന്റെ അമ്മ വന്നപ്പോൾ പറഞ്ഞ കാര്യമാണ് ഇത് ആവർത്തിക്കരുതെന്ന്. അഹങ്കാരം കൊണ്ടാണ് ഇങ്ങനെ ചെയ്തത്. ഇവിടെ ഇവനെ നിർത്തിപ്പോയാൽ പ്രിൻസിപ്പാളിന്റെ മുറിയിലേ ഇരിക്കൂ. അല്ലാതെ ക്ലാസിൽ വിടില്ല’ -അദ്ധ്യാപികയുടെ വാക്കുകളാണിവ.
സ്കൂളിന്റെ നടപടിയ്ക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം. മുടി കളർ ചെയ്തെന്ന് ആരോപിച്ച് പ്രവേശനോത്സവത്തിലും കുട്ടിയ്ക്ക് പങ്കെടുക്കാൻ കഴിഞ്ഞില്ല. പരാതി ഉയർന്നതോടെ ശിശുക്ഷമ സമിതിയും പോലീസും സ്കൂളിൽ എത്തി.
Comments