വയനാട്: യുഡിഎഫ് നിയന്ത്രണത്തിലുള്ള പുൽപ്പള്ളി സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലൻസ് കുറ്റപത്രം സമർപ്പിച്ചു. 2019-ൽ രജിസ്റ്റർ ചെയ്ത കേസിൽ തലശേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 2015-2018 കാലയളവിൽ 42 വായ്പകളിലായി ആകെ 5.62 കോടി രൂപയുടെ തട്ടിപ്പ് നടന്നിരുന്നതായി കുറ്റപത്രത്തിൽ പറയുന്നു. ബാങ്കിന്റെ മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെകെ എബ്രഹാം, സേവാദൾ ജില്ലാ വൈസ് ചെയർമാനും എബ്രഹാമിന്റെ സുഹൃത്ത് കൊല്ലപ്പള്ളി സജീവൻ എന്നിവരുമുൾപ്പെടെ പത്ത് പേരാണ് കേസിൽ പ്രതികൾ. 8.33 കോടി രൂപ 38 വായ്പകളിലായി തട്ടിപ്പ് നടത്തിയിരുന്നുവെന്ന് മുൻപ് സഹകരണ വകുപ്പ് കണ്ടെത്തിയിരുന്നു.
അതേസമയം, വായ്പാ തട്ടിപ്പ് കേസിൽ റിമാൻഡിലായ കെകെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇന്നലെ ഉച്ചയോടെയാണ് രാജിവെച്ചത്. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇമെയിൽ ആയി അയക്കുകയായിരുന്നു. എന്നാൽ എബ്രഹാം സ്വമേധയാ രാജിവെച്ചത് കൊണ്ടും പോലീസിന്റെയും സഹകരണ സംഘത്തിന്റെയും അന്വേഷണങ്ങൾ പുരോഗമിക്കുന്നതിനാലും പാർട്ടി തല അന്വേഷണം പിന്നീടാകാമെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. കർഷകരുടെ പേരിലെടുത്ത 1.64 കോടി രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ കൊല്ലപ്പള്ളി സജീവനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.
Comments