ന്യൂഡൽഹി: വാട്സ്ആപ്പ് വഴി തട്ടിപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ കേന്ദ്രീകരിച്ച് അന്വേഷണത്തിനൊരുങ്ങി കേന്ദ്രസർക്കാർ. തട്ടിപ്പിന് ഉപയോഗിക്കുന്ന ഫോൺ നമ്പറുകൾ നൽകുന്ന ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ കേന്ദ്ര സർക്കാർ വാട്സ്ആപ്പിനോട് ആവശ്യപ്പെട്ടു.
സർക്കാർ ആവശ്യപ്പെട്ട വിവരങ്ങൾ വാട്സആപ്പ് കൈമാറുന്നതോടെ പ്രസ്തുത അക്കൗണ്ടുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കും. വിവരങ്ങൾ കൈമാറാൻ വാട്സ്ആപ്പ് തയ്യാറാണെന്നാണ് വിവരം. വിദേശ നമ്പറുകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുന്നവർക്ക് വാട്സ്ആപ്പ് ടെലഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് നിർമിക്കാനാകും എന്ന സംവിധാനം തട്ടിപ്പുകാർ പ്രയോജനപ്പെടുത്തുകയാണ്. ഇത് അടിസ്ഥാനമാക്കിയായിരിക്കും തുടർ അന്വേഷണം നടക്കുക.
വാടസ്ആപ്പ് പ്ലാറ്റ്ഫോമിനെ തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുന്നതിനെ തുടർന്ന് സർക്കാർ കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിദേശ നമ്പറുകളിൽ നിന്നുള്ള സ്പാം കോളുകൾ 50 ശതമാനം വരെ തടയാനാകും. അതിനായി മെഷീൻ ലേണിങ് എഐ ടൂളുകൾ പ്ലാറ്റ്ഫോമിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കമ്പനിയുടെ വിശദീകരണം. സൈബർ തട്ടിപ്പുകളെ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
Comments