തിരുവനന്തപുരം: വിവാദങ്ങൾ കനക്കുന്നതിനിടയിൽ സംസ്ഥാനത്ത് ആർട്ടിഫിഷൽ ഇന്റലിജൻസ് ക്യാമറകൾ നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. കെൽട്രോണും ഗതാഗത വകുപ്പും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും പൊതുജനങ്ങളിൽ നിന്നും പിഴ ഈടാക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവർത്തനം തുടങ്ങുന്നതിൽ അപാകതയില്ലെന്ന് കാട്ടി ഇന്നലെ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു.
ഇരുചക്രവാഹനത്തിൽ മുതിർന്ന രണ്ടു പേർക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താൽ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാൽ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞായിരുന്നു പിൻവാങ്ങൽ.
എ ഐ ക്യാമറ വഴിയുള്ള പിഴ ഈടക്കൽ നിരക്ക് ഇങ്ങനെ..
ഡ്രൈവിംങ്ങിനിടയിൽ മൊബൈൽ ഉപയോഗം. – 2000 ₹ പിഴ.
അമിത വേഗം – 1500 ₹ പിഴ.
ബൈക്കിൽ മൂന്ന് പേരുടെ യാത്ര – 1000 ₹ പിഴ.
സീറ്റ് ബെൽറ്റ് ഇടാതെ യാത്ര – 500 ₹ പിഴ.
ഹെൽമറ്റില്ലാതെയുള്ള യാത്ര – 500 ₹ പിഴ
അനധികൃത പാർക്കിങ് – 250 ₹ പിഴ.
റെഡ് ലൈറ്റ് തെറ്റിക്കൽ വഴിയുള്ള പിഴ കോടതിക്ക് കൈമാറുന്നതാണ്. ഗതാഗത നിയമ ലംഘനങ്ങളിൽ നോട്ടീസ് അയക്കുന്ന ചുമതല കെൽട്രോണിനായിരിക്കും. കെൽട്രോൺ അയക്കുന്ന ചെല്ലാനുകൾക്ക് ഗതാഗത വകുപ്പ് ഫൈൻ ഈടാക്കും. അതേസമയം ഏറെ വിവാദമായ കുട്ടികളെയും കൊണ്ടുള്ള യാത്രയിൽ നോട്ടീസ് അയക്കുമെങ്കിലും പിഴ ഈടാക്കില്ല എന്നാണ് ഗതാഗത വകുപ്പ് നൽകുന്ന വിശദീകരണം.വിഐപികളിൽ നിന്നും പിഴ ഈടാക്കേണ്ട എന്നും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
Comments