കോഴിക്കോട്: ജില്ലയിൽ അദ്ധ്യാപക തസ്തികകളിലേക്ക് നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗർത്ഥികളിൽ നിന്ന് തട്ടിയെടുത്തത് രണ്ടരക്കോടിയോളം രൂപ . ഇരിങ്ങൽ കോട്ടയ്‌ക്കൽ കുഞ്ഞാലിമരയ്‌ക്കാർ സ്‌കൂൾ മാനേജ്‌മെന്റാണ് 29 പേരിൽ നിന്ന് വൻ തുക തട്ടിയെടുത്തത്. പണം തിരികെ ലഭിക്കാതായതോടെ ഉദ്യോഗാർത്ഥികൾ സ്‌കൂളിന് മുന്നിൽ സത്യാഗ്രഹ സമരത്തിലാണ്.
2012 മുതലാണ് സ്‌കൂളിൽ ഇല്ലാത്ത ഒഴിവുകൾ കാണിച്ച് ഉദ്യോഗാര്ഥികളിൽ നിന്ന് പണം തട്ടിയെടുക്കാൻ തുടങ്ങിയത്. ഒഴിവുള്ള സീറ്റുകൾ ബ്ലോക്ക് ചെയ്യുന്നതിനായി പലരും ലക്ഷങ്ങൾ അഡ്വാൻസ് നൽകി. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും നിയമനം നടക്കാതെ വന്നതോടെയാണ് ഉദ്യോഗാർത്ഥികൾ തട്ടിപ്പ് മനസിലാക്കിയത്.
എട്ട് ഒഴിവുകളാണ് കുഞ്ഞാലി മരയ്‌ക്കാർ സ്‌കൂളിൽ ഉണ്ടായിരുന്നത്. ഇത് മൂന്നിരട്ടിയായി പെരിപ്പിച്ചു കാണിച്ചായിരുന്നു അനധികൃത പണപ്പിരിവ്. പണം നഷ്ടപ്പെട്ടവരിൽ പലരും ഇന്ന് ദുരിതത്തിലാണ്. അദ്ധ്യാപക ജീവിതം സ്വപ്നം കണ്ട് പണം നല്കിയവരെയാണ് കുഞ്ഞാലിമരയ്‌ക്കാർ സ്‌കൂൾ മാനേജ്‌ന്റ് കബളിപ്പിച്ചത്.
പണം നൽകിയ ഉദ്യോഗാർത്ഥികൾ പുറത്ത് നിൽക്കുമ്പോൾ 15 ഓളം നിയമനങ്ങൾ മാനേജ്‌മെന്റ് നടത്തുകയും ചെയ്തു. ഇതിനെതിരെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാർഥികൾ സമരം ആരംഭിച്ചത്. നിയമനം നടത്തുകയോ, പണം തിരികെ നൽകുകയോ ചെയ്തില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.
Comments