തിരുവനന്തപുരം: കാലവർഷം അധികം വൈകാതെ കേരള തീരത്തേക്ക്. കന്യാകുമാരി തീരത്തെത്തിയിരിക്കുന്ന കാലവർഷം അടുത്ത ദിവസങ്ങളിൽ കേരളത്തിലെത്തും. പ്രതീക്ഷിച്ചതിലും വൈകിയാണ് ഇത്തവണ മഴക്കാലം തുടങ്ങുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. ഇന്ന് കാലവർഷം കേരളത്തിലേക്ക് എത്തുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.
എന്നാൽ പസഫിക്ക് സമുദ്രത്തിലെയും ഇന്ത്യൻമഹാസമുദ്രത്തിലെയും ചുഴലിക്കാറ്റുകളുടെ സാന്നിദ്ധ്യം കാലവർഷമെത്തുന്നതിനെ വൈകിപ്പിക്കുകയായിരുന്നു. മെയ് 26ന് ശ്രീലങ്കൻ കരയിലെത്തേണ്ടിയിരുന്ന കാലവർഷം കര തൊട്ടത് ഏഴ് ദിവസം വൈകി ജൂൺ 2-നായിരുന്നു. നിലവിൽ ലക്ഷദ്വീപ്, കോമോറിൻ തീരത്തായുള്ള കാലവർഷത്തിന് കേരളാതീരത്തേക്ക് എത്താൻ അനുകൂല സാഹചര്യമാണ്. ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിലായിരിക്കും. നാളെയോടെ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് ഇത് പിന്നീട് ന്യൂനമർദ്ദമായി മാറും. ന്യൂനമർദ്ദം പശ്ചിമ തീരത്തേക്ക് നീങ്ങുകയാണെങ്കിൽ കാലവർഷം കൂടുതൽ മെച്ചപ്പെട്ടേക്കും. ഇയാഴ്ച ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദ സാദ്ധ്യതയുണ്ട്.
ഇരട്ട ന്യൂനമർദ്ദം കാലവർഷം സജീവമാകാൻ സഹായിക്കും. കാലവർഷത്തിന്റെ ആദ്യപാതിയിൽ മികച്ച മഴ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. രണ്ടാം പാതിയെ പസഫിക്ക് സമുദ്രത്തിലെ എൽ നിനോ പ്രതികൂലമായി ബാധിച്ചേക്കും. എന്നാൽ സംസ്ഥാനത്ത് കാലവർഷം വൈകുമെന്നും അറബിക്കടലിൽ എതിർ ചക്രവാതച്ചുഴി രൂപപെട്ടിരിക്കുന്നതിനാൽ കേരള തീരത്ത് കാറ്റ് ശക്തമാവാൻ ഇനിയും നാലോ അഞ്ചോ ദിവസങ്ങളെടുക്കുമെന്നുമാണ് കുസാറ്റിലെ കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
കാറ്റ്, മഴ, കാർമേഘങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മൺസൂൺ പ്രഖ്യാപിക്കുക. മൂന്ന് മാനദണ്ഡങ്ങളും പൂർത്തിയാകുകയാണെങ്കിൽ നാളെയോ മറ്റന്നാളോ മൺസൂൺ പ്രഖ്യാപനമുണ്ടാകും. അതേസമയം ജൂൺ ഏഴ് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Comments