എറണാകുളം: കെആർ വിജയനും ഭാര്യ മോഹനയും മലയാളികൾക്ക് പ്രിയപ്പെട്ടവരായത് പ്രായത്തെ തോൽപ്പിച്ച് ഇരുവരും നടത്തിയ യാത്രകളിലൂടെ ആയിരുന്നു. കഠിനാദ്ധ്വാനം നടത്തി സൊരുക്കൂട്ടിയ പണവുമായി ആയിരുന്നു ഇരുവരുടെയും യാത്ര. ജപ്പാൻ യാത്രയായിരുന്നു വിജയന്റെയും മോഹനയുടെയും സ്വപ്‌ന യാത്ര. എന്നാൽ ജപ്പാൻ യാത്രയ്‌ക്ക് കാത്തുനിൽക്കാതെ വിജയൻ വിടവാങ്ങി. ഇപ്പോഴിതാ വിജയന്റെ സ്വപ്നയാത്ര പൂർത്തിയാക്കിയിരിക്കുകയാണ് മോഹന.
വിജയൻ ഇല്ലാത്ത മോഹനയുടെ ആദ്യയാത്ര കൂടിയായിരുന്നു ഇത്. എന്നാൽ ‘അദ്ദേഹമാണ് തളരാൻ വിടാതെ, കാഴ്ചകൾ കണ്ടും അറിഞ്ഞും എന്റെ ഒപ്പമുണ്ടായിരുന്നത്’ എന്ന് മോഹന പറയുന്നു. യാത്രയിൽ ജപ്പാനും ദക്ഷിണ കൊറിയയും കണ്ടു. പതിനഞ്ച് ദിവസം നീണ്ട യാത്രയിൽ മകൾ ഉഷ വി പ്രഭു, മരുമകൻ മുരളീധര പൈ, കൊച്ചുമക്കളായ അമൃത, മഞ്ജുനാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ചായക്കടയിൽ നിന്നുള്ള വരുമാനം കൊണ്ട് 16 വർഷത്തിനിടെ 26 രാജ്യങ്ങളിലേക്കായിരുന്നു ഇരുവരും ഒന്നിച്ച് യാത്ര നടത്തിയത്. സ്വപ്‌നയാത്രയിലേക്കു നീങ്ങുന്നതിനിടെ ആയിരുന്നു ഹൃദയാഘാതം മൂലം വിജയൻ മരിച്ചത്. ബാലാജി കോഫി ഹൗസ് എന്ന ഹോട്ടലിൽ നിന്ന് ലഭിച്ചിരുന്ന വരുമാനത്തിലായിരുന്നു ഇരുവരുടെയും യാത്രകൾ. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തി ദിവസങ്ങൾക്ക് ശേഷമായിരുന്നു വിജയന്റെ മരണം.
Comments