മലപ്പുറം: പയ്യന്നൂരിലെ പലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിൽ മൂന്ന് ലക്ഷരൂപയുടെ സാധനങ്ങൾ കവർച്ച നടത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കാസർകോട് പീലിക്കോട് സ്വദേശി എ വിനോദ്, കയ്യൂർ സ്വദേശി അഖിലുമാണ് പിടിയിലായത്. അഖിലിനെ തളിപ്പറമ്പിൽ നിന്നും വിനോദിനെ പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്നുമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കവർച്ചയുടെ മുഖ്യ സൂത്രധാരൻ ഒളിവിലാണെന്നും ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞമാസം 14-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാറമേലിലെ എം അമീറലിയുടെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ അൽ അമീൻ ട്രേഡേഴ്സിലായിരുന്നു മോഷണം നടന്നത്. പിൻവശത്തെ ചുമർ തുരന്ന് കല്ല് ഇളക്കി മാറ്റി വാതിൽ കുത്തിത്തുറന്നായിരുന്നു മോഷണം നടത്തിയത്. കവർച്ചയിൽ ഒന്നര ക്വിന്റൽ കുരുമുളക്, നാല് ക്വിന്റൽ അടക്ക, ചാക്കുകളിൽ നിറച്ചുവെച്ചിരിക്കുന്ന കൊപ്ര ശേഖരം, അഞ്ച് ബോക്സ് വെളിച്ചെണ്ണ തുടങ്ങി മൂന്ന് ലക്ഷം രൂപയോളം വരുന്ന സാധനങ്ങളാണ് നഷ്ടമായത്.
ഇതിന് പുറമേ കവർച്ചാ സാധനങ്ങൾ കടത്തിക്കൊണ്ട് പോകുന്നതിനായി പ്രതികൾ ഗാന്ധി പാർക്കിന് സമീപമുള്ള ആക്രിക്കടയിൽ നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ചിരുന്നു. ആക്രിക്കട ഉടമയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിയ പോലീസിന് സംഭവദിവസം പുലർച്ചെ രണ്ടരയോടെ ഹെൽമറ്റ് ധരിച്ചെത്തിയ മോഷ്ടാവ് ആക്രിക്കടയിൽ നിന്ന് ഓട്ടോ തള്ളിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കരിവെള്ളൂർ ആണൂരിലെ ആക്രിക്കടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലിയിൽ ഓട്ടോറിക്ഷ കണ്ടെടുത്തിരുന്നു.
Comments