കണ്ണൂർ: ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ കോച്ചിൽ തീയിട്ട കേസിൽ പ്രതിക്ക് പുറമെനിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പോലീസ്. തനിയെയാണ് എല്ലാ കാര്യങ്ങളും ചെയ്തതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനായി റിമാൻഡിൽ കഴിയുന്ന പശ്ചിമ ബംഗാൾ സ്വദേശി പ്രസോൻജിത്ത് സിദ്ഗറിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി തിങ്കളാഴ്ച അപേക്ഷ സമർപ്പിക്കും.
പ്രതിയെ കൃത്യം നടത്തി എട്ട് മണിക്കൂറിനുള്ളിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു തന്നെയാണ് പ്രതി പിടിയിലായത്. തീവെയ്ക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് പ്രതി പശ്ചിമബംഗാളിൽ നിന്ന് ട്രെയിനിൽ തലശേരിയിലെത്തുന്നത്. ഇവിടെ നിന്ന് വഴിയിൽ കണ്ടവരുടെ പക്കൽ നിന്നും ഭിക്ഷ യാചിച്ചാണ് കണ്ണൂരിലെത്തിയത്. രണ്ട് ദിവസം കാര്യമായ ഭക്ഷണം ലഭിക്കാഞ്ഞതിനാൽ ഇയാൾ ക്ഷുഭിതനും നിരാശനുമായിരുന്നു.
തീവെയ്ക്കുന്നതിന്റെ തലേദിവസം വൈകിട്ടാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. പൈപ്പിൽ നിന്നും വെള്ളം കുടിച്ചും കിടന്നുറങ്ങിയും സമയം ചെലവഴിച്ചു. അർദ്ധരാത്രിയോടെ ഉറക്കമുണർന്നതിന് ശേഷം ഒന്നാമത്തെ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്തേക്ക് നടന്നു. ബിപിഎൽസിയുടെ ഇന്ധനസംഭരണിക്ക് മുന്നിലെത്തിയപ്പോൾ കാവൽക്കാരനോട് ഹിന്ദിയിലും ബംഗാളിലും സംസാരിച്ചു. തുടർന്ന് ഇവിടെ നിന്നും സെക്യൂരിറ്റി ഓടിച്ചു വിട്ടു. തുടർന്ന് റെയിൽവേ സ്റ്റേഷൻ യാർഡിൽ എട്ടാം ലൈനിലേക്ക് നടന്നു.
തീവണ്ടിയുടെ വാതിൽ തുറന്ന് അകത്ത് കയറിയ പ്രസോൻജിത്ത് കോച്ചിന്റെയും ശൗചാലത്തിന്റെയും ചില്ലുകൾ കല്ലുകൾ കൊണ്ട് തകർത്തു. പിന്നാലെ സീറ്റുകൾ കുത്തിക്കീറി. ബീഡി വിലിക്കുന്നതിനായി കയ്യിൽ കരുതിയിരുന്ന ലൈറ്റർ ഉപയോഗിച്ച് സീറ്റിനുള്ളിലെ സ്പോഞ്ചിന് തീപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കത്തിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് തീപിടിക്കുന്നത്. അരമണിക്കൂർ ഇതിനായി ചിലവഴിച്ചുവെന്ന് പ്രതി നൽകിയ മൊഴിയിൽ പറയുന്നു. തീപിടിച്ചപ്പോൾ കോച്ചിനുള്ളിലൂടെ തന്നെ നടന്നായിരുന്നു പുറത്തിറങ്ങിയത്. പ്രദേശത്തെ വഴികളെക്കുറിച്ച് ഒരു ധാരണയും പ്രതിക്കുണ്ടായിരുന്നില്ല.
താവക്കര ബീവറേജ് ഗോഡൗണിന്റെ മതിലിന് സമീപത്ത് വരെ എത്തിയെങ്കിലും ഇയാൾക്ക് പുറത്ത് കടക്കാനായില്ല. തുടർന്ന് കാട് പിടിച്ചുകിടന്ന പ്രദേശത്ത് കൂടി നടന്ന് അണ്ടർ ബ്രിഡ്ജ് വഴി റോഡിലേക്ക് ഇറങ്ങി. ജില്ലാ ആശുപത്രി വഴി ആയിക്കര ഭാഗത്തേക്ക് പോകുകയും ഭക്ഷണമെന്തെങ്കിലും ലഭിക്കുമോയെന്ന് മത്സ്യതൊഴിലാളികളോട് അന്വേഷിക്കുകയും ചെയ്തു. ഭക്ഷണം ലഭിക്കാഞ്ഞതിനാൽ ക്ഷീണിതനായി ഹാർബറിൽ കിടന്നുറങ്ങി. ഒമ്പതരയോടെ വീണ്ടും നടന്ന് കണ്ണൂർ റെയിൽവേസ്റ്റേഷൻ ഭാഗത്തെത്തി. ഇതിനിടെയാണ് പോലീസിന്റെ പിടിയിലായത്.
Comments