എറണാകുളം: മാതാ അമൃതാന്ദമയി ദേവിയുടെ പാദങ്ങളിൽ സമ്പൂർണ മനസോടെ പ്രണാമം അർപ്പിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. അമൃത ആശുപത്രിയുടെ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒഡീഷയിലുണ്ടായ തീവണ്ടി അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അമിത് ഷാ തുടങ്ങിയത്. കുടുംബത്തിൽ ഒരാൾ പെട്ടന്ന് ഇല്ലാതാകുന്നത് വലിയ ദു:ഖമാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എത്തുന്നത് മനസ്സിന് വലിയ സന്തോഷവും ഊർജ്ജവും നൽകുന്ന കാര്യമാണ്. ഓരോ തവണ അമ്മയുടെ അടുത്ത് എത്തുമ്പോഴും ഊർജ്ജം നേടിയാണ് മടങ്ങുന്നത്. അമ്മ എന്തെല്ലാം ഏറ്റെടുത്തിട്ടുണ്ടോ അതെല്ലാം വിജയമായി മാറിയെന്നും അതിന് ഉദാഹരണമാണ് ആശുപത്രി എന്നും അദ്ദേഹം പറഞ്ഞു.
അമ്മയുടെ സ്ഥാപനം ദക്ഷിണ ഭാരതത്തിന് മുഴുവൻ വൈദ്യസഹായം നൽകുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. കോടിക്കണക്കിന് ജനങ്ങൾക്ക് അമൃത ആശുപത്രിയിൽ നിന്നും ചികിത്സ ലഭിക്കുന്നു. അതിൽ 25 ലക്ഷം പേർക്ക് സൗജന്യമായാണ് ചികിത്സ ലഭിച്ചിട്ടുള്ളത്. ഇത് അവരുടെ ജീവിതത്തിൽ പുതിയ വെളിച്ചം പകർന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുനാമി ഉണ്ടായപ്പോൾ മാതാ അമൃതാനദമയി മഠം നിരവധി വീടുകൾ നിർമ്മിച്ചു നൽകി. ഗുജറാത്തിൽ അമ്മ നിർമ്മിച്ചു നൽകിയ വീടുകളിൽ താമസിക്കുന്നവർ തങ്ങൾ അമ്മയുടെ ജനങ്ങളാണെന്നാണ് പറയുന്നത്. പ്രകൃതി ദുരന്തങ്ങൾ ഉണ്ടായപ്പോഴെല്ലാം മഠം കാര്യക്ഷമമായി ഇടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയുടെ ഉന്നമനത്തിനു നിരവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുള്ളത്്. ഇന്ന് രാജ്യത്ത് 648 മെഡിക്കൽ കോളേജുകളുണ്ട്. സർക്കാർ മെഡിക്കൽ പഠനത്തിനുള്ള സീറ്റുകൾ വർദ്ധിപ്പിച്ചു. കോവിഡ് മഹാമാരിയുടെ കാലത്ത് ലോകം പകച്ച് നിന്നപ്പോൾ മെയ്ഡ് ഇൻ ഇന്ത്യ വാക്‌സിൻ നൽകാൻ സർക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. 1998 മെയ് 17 ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് അമൃത ആശുപത്രി ഉദ്ഘാടനം ചെയ്തത്. നേരത്തെ, 800 കിടക്കകളുണ്ടായിരുന്ന ആശുപത്രിയിൽ ഇപ്പോൾ 1300 ആയി ഉയർന്നു, ഇപ്പോൾ അത്യാധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments