ആലപ്പുഴ: ഗാർഹിക പീഡത്തെ തുടർന്ന് ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവിനെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. കടക്കരിപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് പുത്തൻപുരയ്ക്കൽ ലതിക ഉദയന്റെ മകൾ നീതുമോൾ (33) ആണ് മരിച്ചത്. ഭർത്താവിന്റെ വീടായ അരൂർ നാലാം വാർഡ് കാക്കപ്പറമ്പിൽ വീട്ടിലായിരുന്നു സംഭവം നടന്നത്. യുവതിയുടെ അമ്മയുടെ പരാതിയിലാണ് ഭർത്താവ് കെ.എസ് ഉണ്ണിയെ അറസ്റ്റ് ചെയ്തത്.
ഇരുവരുടെയും വിവാഹം 2011-ലായിരുന്നു നടന്നത്. അന്നുമുതൽ സൗന്ദര്യം പോരാ എന്നു പറഞ്ഞ് നീതുവിനെ മാനസികമായി പീഡിപ്പിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. പലവട്ടം നീതു സ്വന്തം വീട്ടിലേക്ക് പോയിരുന്നു. അപ്പോഴൊക്കെ വഴക്കുകൾ പറഞ്ഞുതീർത്ത് ഉണ്ണി നീതുവിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് അരൂർ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം നൽകാതെയും കുട്ടികൾക്ക് സ്കൂളിൽ പോകാനുള്ള സാമഗ്രികൾ വാങ്ങി നൽകാതെയും ഉണ്ണി നീതുവിനെ മാനസികമായി ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ഇതേത്തുടർന്നാണ് ഇവർ തൂങ്ങിമരിച്ചത്. പ്രതിയെ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. മക്കൾ. അഭിനവ് കൃഷ്ണ, ആഗിഷ് കൃഷ്ണ, അവന്തിക കൃഷ്ണ.
Comments