ഗുവാഹട്ടി: 2024-ൽ നരേന്ദ്രമോദി വീണ്ടും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് അസം ബിജെപി അദ്ധ്യക്ഷൻ ഭബേഷ് കലിത. കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ 9 വർഷത്തെ ഭരണം പൂർത്തിയാക്കിയാക്കിയതിൽ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഈ കഴിഞ്ഞ 9 വർഷത്തിനിടെ അസമും നോർത്ത് ഈസ്റ്റും കാര്യമായ നേട്ടമുണ്ടാക്കി. കൃഷി, ആരോഗ്യം , റോഡ് കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ എല്ലാ മേഖലകളിലും അസം വികസനത്തിന് സാക്ഷ്യം വഹിച്ചു. അതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഞങ്ങൾ വളരെയധികം നന്ദിയുള്ളവരാണെന്ന് കലിത കൂട്ടിച്ചേർത്തു.
അതേസമയം വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾക്കായി ജൂൺ 11 മുതൽ സംസ്ഥാനത്തെ 14 ലോക്സഭാ മണ്ഡലങ്ങളിൽ മഹാജനസമ്പർക്ക് അഭിയാൻ എന്ന പേരിൽ നിരവധി മെഗാ പൊതുറാലികൾ സംഘടിപ്പിക്കുമെന്ന് അസം ബിജെപിഅറിയിച്ചു. രാജ്യത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നയങ്ങളും പദ്ധതികളും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും വിശദമായി ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ, അസം മുഖ്യമന്ത്രി ഡോ. ഹിമന്ത ബിശ്വ ശർമ, കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സർബാനന്ദ സോനോവാൾ, ബിജെപി ദേശീയ ഉപാദ്ധ്യക്ഷൻ ബൈജയന്ത് ജയ് പാണ്ഡ തുടങ്ങി നിരവധിപേർ പങ്കെടുക്കും.
ജൂൺ 27-ന് നാഗോൺ ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ഹോജായിയിൽ നടക്കുന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജൂൺ 19-ന് ജോർഹട്ട് ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ള ശിവസാഗറിൽ നടക്കുന്ന യോഗത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും പങ്കെടുക്കും. ദിഫു, തേസ്പൂർ, ലഖിംപൂർ, ജോർഹട്ട്, ധുബ്രി എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ നടക്കുന്ന യോഗങ്ങളിൽ മുഖ്യാതിഥിയായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പങ്കെടുക്കും. ഗുവാഹട്ടി, മംഗൾദോയ്, കാലിയാബോർ, ദിബ്രുഗഡ് ലോക്സഭാ മണ്ഡലങ്ങളിൽ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കും. ബരാക് വാലി, കൊക്രജാർ, ധുബ്രി, ബാർപേട്ട ലോക്സഭാ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന യോഗങ്ങളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭബേഷ് കലിതയും പങ്കെടുക്കും.
Comments