കോട്ടയം: എരുമേലി ചേനപ്പാടിയിൽ ഭൂമിയ്‌ക്ക് അടിയിൽ നിന്ന് സ്‌ഫോടന ശബ്ദം കേട്ട മേഖലയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഭൗമ ശാസ്ത്ര പഠന കേന്ദ്രം ശാസ്ത്രഞ്ജൻ ഡോ.പത്മ റാവൂ, സാങ്കേതിക വിഭാഗത്തിലെ എൽദോസ് കുര്യാക്കോസ് എന്നിവരാണ് പ്രദേശത്ത് സന്ദർശനം നടത്തി വിവരം ശേഖരിച്ചത്. നാല് ദിവസങ്ങൾക്കുള്ളിൽ വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തി തുടർ പരിശോധന സംബന്ധിച്ച് ഭൗമശാസ്ത്ര ഡയറക്ടർക്ക് റിപ്പോർട്ട് നൽകും. ഇക്കാര്യത്തിൽ തുടർനടപടി സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ കളക്ടർക്കും ശുപാർശ നൽകും. ഇതിന്റെ അടിസ്ഥാനത്തിലാകും യന്ത്രസഹായത്തോടെയുള്ള ശാസ്ത്രീയ പരിശോധനയുടെ ആവശ്യമുണ്ടോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.
ഇടയാറ്റുകാവ്, പുറപ്പ, ചെറുനാരകം, അലിൻചുവട്, ചേനപ്പാടി ടൗൺ, കിഴക്കേക്കര ലക്ഷം വീട് കോളനി, കാക്കല്ല് എന്നീ പ്രദേശങ്ങളിലായാണ് സന്ദർശനം നടത്തിയത്. മണിമലയാറിലെ ഇടശേരിപ്പടി ഭാഗത്തെ കിണറുകളും സംഘം പരിശോധിച്ചിരുന്നു. ചേനപ്പാടിയിൽ ഭൂമിക്ക് അടിയിൽ നിന്ന് കേട്ട അസാധാരണ ശബ്ദം സംബന്ധിച്ച് പ്രധാന തെളിവുകളായി ശേഖരിച്ചത് ഇലവുങ്കൽ സഹദേവൻ നായരുടെ സിസിടിവി ശകലങ്ങളായിരുന്നു. ഇതിലെ ദൃശ്യങ്ങളും ശബ്ദവുമാണ് പ്രധാന തെളിവായി ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ശബ്ദം ശാസ്ത്രയമായി പരിശോധിച്ച് പിന്നിലെ കാരണം കണ്ടെത്താൻ ശ്രമിക്കുമെന്ന് സംഘം പറഞ്ഞു.
മുൻപ് സമാന സംഭവങ്ങളിൽ നാല് സാഹചര്യങ്ങളാണ് ഭൗമ ശാസ്ത്ര പഠന കേന്ദ്രം കണ്ടെത്തിയിട്ടുള്ളത്. ചില പ്രദേശത്ത് മാത്രം ഭൂമിക്കടിയിലുണ്ടാകുന്ന ചലനങ്ങൾ, ഭൂമിക്കടിയിൽ അമിതമായി മർദ്ദമുണ്ടാകുന്നത്, മനുഷ്യ നിർമിതം ( അതായത് തോട്ട പൊട്ടിക്കുക, ക്വാറി സ്‌ഫോടനം, ബോധ പൂർവ്വം സ്‌ഫോടന ശബ്ദം സൃഷ്ടിക്കുക എന്നിവ), ഭൂമികുലുക്കം തുടങ്ങിയവയാണ്.
Comments