കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. വയനാട് സ്വദേശി ജിനാഫിനെയാണ് തമിഴ്‌നാട്ടിൽ വച്ച് താമരശ്ശേരി പോലീസ് പിടികൂടിയത്. പന്തിരിക്കര ഇർഷാദ് വധക്കേസിലെ പ്രതിയാണ് ജിനാഫ്.
താമരശ്ശേരിയിലെ സ്വകാര്യകോളേജിലെ ബിരുദവിദ്യാർത്ഥിയായ പതിനെട്ടുകാരിയെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജിനാഫ് പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയത്. തുടർന്ന് ലഹരി നൽകി വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തിരുന്നു. വ്യാഴാഴ്ച താമരശ്ശേരി ചുരം ഒൻപതാംവളവിൽ വച്ചാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. വൈദ്യപരിശോധനയിലും പീഡനം നടന്നെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജിനാഫിനെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് വയനാട്ടിലേക്ക് ഒരു സംഘം പോലീസെത്തിയെങ്കിലും ജിനാഫ അവിടെ നിന്നും മുങ്ങി. പെൺകുട്ടിയെ ചുരത്തിലുപേക്ഷിച്ച ശേഷം ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നു. കോയമ്പത്തൂരിൽ വച്ചാണ് താമരശ്ശേരി പോലീസിന്റെ പ്രത്യേക സംഘം ഇയാളെ പിടികൂടിയത്.
പന്തിരിക്കര ഇർഷാദ് വധക്കേസിൽ പതിനൊന്നാം പ്രതി ആയ
ജിനാഫ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇർഷാദിനെ വയനാട്ടിലേക്ക് തട്ടിക്കൊണ്ടുപോയ കൊട്ടേഷൻ സംഘാംഗമാണിയാൾ. ലഹരിനൽകിയാണ് ഇയാൾ പെൺകുട്ടിയെ വശത്താക്കിയത്. കോളേജിലേക്കിറങ്ങിയ പെൺകുട്ടിയെ കാണാത്തതിനാൽ മാതാപിതാക്കൾ താമരശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചുരത്തിൽ വച്ച് ദിവസങ്ങൾക്ക് ശേഷം പെൺകുട്ടിയെ പൊലീസ് കണ്ടെത്തിയത്. ജിനാഫിനെതിരെ തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്സെടുത്തിരിക്കുന്നത്.
Comments