കാബൂൾ: അഫ്ഗാനിസ്ഥാനിൽ സ്കൂൾ വിദ്യാർത്ഥിനികൾ വിഷ വാതകം ശ്വസിച്ച് ഗുരുതരാവസ്ഥയിൽ. വടക്കൻ അഫ്ഗാനിസ്ഥാനിലെ സാർ-ഇ പോൾ പ്രവിശ്യയിലെ സ്കൂളുകളിലാണ് ദാരുണമായ സംഭവം. 80-ഓളം വിദ്യാർത്ഥിനികളെയാണ് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. പെൺകുട്ടികളോടൊപ്പം വിഷം ഉള്ളിൽച്ചെന്ന അദ്ധ്യാപകരെയും രക്ഷിതാക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. നസ്വാൻ-ഇ-കബോദ് ആബ് സ്കൂളിൽ 60 വിദ്യാർത്ഥിനികൾക്കും നസ്വാൻ-ഇ-ഫൈസാബാദ് സ്കൂളിലെ 17 പേർക്കുമാണ് വിഷബാധയേറ്റത്. സ്കൂളുകളിൽ അജ്ഞാതരായ ചിലർ കടന്നുകയറി വിഷവാതകം പ്രയോഗിക്കുകയായിരുന്നുവെന്ന് അന്തരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നാണ് താലിബാൻ അധികാരികളുടെ വിശദീകരണം.
അഫ്ഗാനിസ്ഥാന്റെ അധികാരം തീവ്രവാദ സംഘടനയായ താലിബാൻ പിടിച്ചെടുത്തതോടു കൂടി അഫ്ഗാൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങളും സ്വാതന്ത്ര്യവും അടിച്ചമർത്തപ്പെടുകയായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചു, സ്ത്രീകളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആറാം ക്ലാസിനു ശേഷമുള്ള വിദ്യാഭ്യാസം അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിലക്കപ്പെട്ടിരിക്കുന്നു. യൂണിവേഴ്സിറ്റികളിലടക്കം പെൺകുട്ടികളെ പ്രവേശിപ്പിക്കാതെയായി.
കഴിഞ്ഞ വർഷം അയൽരാജ്യമായ ഇറാനിലും വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റിരുന്നു. കൂടുതലും, പെൺകുട്ടികളുടെ സ്കൂളുകളിലായിരുന്നു ഇത്. മാരകമായ പുക ശ്വസിച്ചാണ് അസുഖം ബാധിച്ചതെന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. എന്നാൽ സംഭവത്തിന് പിന്നിൽ ആരാണെന്നോ ഏത് രാസവസ്തുവാണ് ഉപയോഗിച്ചതെന്നോ ഭരണകൂടം കണ്ടെത്തിയിരുന്നില്ല. സ്ത്രീകളുടെയും പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും പൂർണമായി അടിച്ചമർത്താനുള്ള നീക്കമാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്നത്.
Comments