അയോദ്ധ്യ : രാമക്ഷേത്രത്തിന്റെ കവാടങ്ങൾക്കായുള്ള മഹാരാഷ്ട്രയിലെ ചന്ദ്രപൂർ തേക്ക് തടി അയോദ്ധ്യയിലെത്തി. ചന്ദ്രാപൂരിൽ നിന്നുള്ള ആദ്യ തടി ട്രക്കിൽ അയോദ്ധ്യയിൽ എത്തിയതായി രാം മന്ദിര് ട്രസ്റ്റ് അംഗം ഡോ.അനിൽ മിശ്ര പറഞ്ഞു. ശേഷിക്കുന്ന തടി ട്രക്കുകളും മഹാരാഷ്ട്രയിൽ നിന്ന് വെെകാതെ എത്തിക്കും. ആദ്യ ലോഡിലെത്തിയ 1855 ക്യുബിക് അടി തേക്ക് തടി രാം സേവക് പുരത്തെ വർക്ക് ഷോപ്പിൽ സൂക്ഷിച്ചിരിക്കുകയാണ്.
മൂന്ന് നിലകളിലായി പണി കഴിപ്പിക്കുന്ന രാമക്ഷേത്രത്തിന്റെ താഴത്തെ നിലയിൽ 14 കവാടങ്ങളാണ് സ്ഥാപിക്കുക. അതിൽ പ്രധാന പ്രവേശനകവാടവും ശ്രീകോവിലിന്റെ കവാടങ്ങളും ഉൾപ്പെടുന്നു. ഇതുകൂടാതെ ക്ഷേത്രത്തിന്റെ ഒന്നും രണ്ടും നിലകളിലായുള്ള 24 കവാടങ്ങളിലെ വാതിലുകളിലും ചന്ദ്രപൂർ തേക്ക് തടി ഉപയോഗിക്കും.
പ്രശസ്തമായ ചന്ദ്രപൂർ തേക്ക് തടി യുപി സർക്കാരിന് കൈമാറാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തന്റെ സംഘത്തോടൊപ്പം അയോദ്ധ്യയിലെത്തും. ഇതിനായി അയോദ്ധ്യയിൽ മരം സമർപ്പണ പരിപാടി സംഘടിപ്പിക്കും. ഇതിന്റെ തയ്യാറെടുപ്പിനായി 16 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജൂൺ 26 മുതൽ 30 വരെയാണ് പരിപാടി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം സംസ്ഥാന സർക്കാർ മന്ത്രിമാരായ യോഗേന്ദ്ര ഉപാധ്യായ, ഡോ. അരുൺ സക്സേന, രവീന്ദ്ര ജയ്സ്വാൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, വനം മന്ത്രി സുധീർ മുൻഗന്തിവാർ എന്നിവരെ കൂടാതെ മഹാരാഷ്ട്ര സർക്കാരിന് വേണ്ടി 300 ഓളം തൊഴിലാളികളും പങ്കെടുക്കും.
ഈ പരിപാടിയിൽ അയാദ്ധ്യയിലെ സന്യാസിമാർക്കൊപ്പം പൗരപ്രമുഖരേയും ക്ഷണിക്കും. പരിപാടി സംഘടിപ്പിക്കാൻ രൂപീകരിച്ച 16 അംഗ സംഘത്തിൽ അയോദ്ധ്യയിലെ എംഎൽഎ വേദ് പ്രകാശ് ഗുപ്ത, യുപിയിലെ സർക്കാർ പ്രതിനിധികൾ, മഹാരാഷ്ട്ര സർക്കാരിന്റെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും.
ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഉപദേശം സ്വീകരിച്ചാണ് രാമക്ഷേത്ര നിർമാണ സമിതി അദ്ധ്യക്ഷൻ നൃപേന്ദ്ര മിശ്ര മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ നിന്ന് തേക്ക് തടി തിരഞ്ഞെടുത്തത്. ഇതിന്റെ സാമ്പിളുകൾ മഹാരാഷ്ട്രയിലെ ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന ക്ഷേത്രത്തിന്റെ നിർമ്മാണ ചുമതലയുള്ള എൽ ആൻഡ് ടി കമ്പനിക്ക് അയക്കുകയായിരുന്നു. ഈ മരം 600 വർഷത്തേക്ക് നിൽക്കുമെന്ന് കണക്കാക്കപ്പെടുന്നു.
Comments