എറണാകുളം: ഓട്ടോക്കൂലിയായ നൂറ് രൂപ കടം പറഞ്ഞുപോയ ആൾ വർഷങ്ങൾക്ക് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൽകിയത് 10,000 രൂപ. 30 വർഷങ്ങൾക്ക് ശേഷമാണ് തുകയുമായി യാത്രക്കാരൻ ഓട്ടോഡ്രൈവറെ തേടിപ്പിടിച്ചത്. കോലഞ്ചേരി സ്വദേശിയായ ഓട്ടോഡ്രൈവർ വല്യത്തുട്ടേൽ ബാബുവിനാണ് അപ്രതീക്ഷിതമായി സമ്മാനം ലഭിച്ചത്.
കഴിഞ്ഞ ദിവസം ബാബുവിന്റെ വീട്ടിലെത്തിയ അജിത്താണ്
ബാബുവിനെ പഴയകാലം ഓർമ്മിപ്പിച്ച് പണം നൽകിയത്. 1993-ൽ അജിത് മൂവാറ്റുപുഴ-പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ഓട്ടം വിളിച്ച് യാത്ര ചെയ്തിരുന്നു. കയ്യിൽ പണമില്ലാത്തതിനെ തുടർന്ന് അന്ന് ഓട്ടോക്കൂലി അജിത്ത് കടം പറയുകയായിരുന്നു. ഇക്കാര്യം ഓർമ്മയുണ്ടോ എന്നായിരുന്നു ഇദ്ദേഹം ബാബുവിന്റെ വീട്ടിലെത്തി ചോദിച്ചത്.
ചങ്ങനാശേരിയിലെ ബിഎഡ് പഠനകാലത്ത് മംഗലത്തുനടയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയതായിരുന്നു തിരുവനന്തപുരം സ്വദേശിയായ അജിത്. എന്നാൽ അന്ന് തിരികെ പോകുവാൻ അജിത്തിന് ബസ് കിട്ടിയില്ല. കയ്യിൽ ഉണ്ടായിരുന്നത് ബസ് കൂലി മാത്രമായിരുന്നു. അങ്ങനെയാണ് ഓട്ടോക്കൂലി കടം പറഞ്ഞത്. ഏറെ നാളത്തെ അന്വേഷണങ്ങൾക്കൊടുവിലാണ് ഡ്രൈവറെ കണ്ടെത്താൻ കഴിഞ്ഞതെന്നും അതിനാലാണ് പണം തിരികെ നൽകാൻ ഇത്രയും വൈകിയതെന്നും അജിത് പറഞ്ഞു.
Comments