കോട്ടയം: വിദ്യാർത്ഥി സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് തിങ്കളാഴ്ച വീണ്ടും തുറക്കും. കഴിഞ്ഞ ദിവസമാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളും മാനേജ്മെൻറ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സമരം ചെയ്ത് വിദ്യാർത്ഥികൾക്ക് നേരെ യാതൊരു നടപടിയും സ്വീകരിക്കില്ല എന്ന് ഇന്നലത്തെ ചർച്ചയിൽ ഉറപ്പ് നൽകിയിരുന്നു.കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്ത ശ്രദ്ധ സതീഷിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയാണ്.
അമൽജ്യോതി എൻജിനീയറിംഗ് കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിനെ (20) ജൂൺ രണ്ടിന് രാത്രിയാണു മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളം തിരുവാങ്കുളം പുതുർക്കപ്പറമ്പിൽ പി.പി.സതീഷിന്റെയും ദയയുടെയും മകളാണ് ശ്രദ്ധ.
കാഞ്ഞിരപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പ്രാഥമികാന്വേഷണത്തിൽ ദുരൂഹത ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പോലീസ് അറിയിച്ചിരുന്നത്. ശ്രദ്ധയുടെ ഫോൺ കോളേജ് അധികൃതർ പിടിച്ചെടുത്തെന്നും തുടർന്നുള്ള മാനസികപീഡനമാണു മരണത്തിലേയ്‌ക്ക് നയിച്ചതെന്നുമാണ് വിദ്യാർത്ഥികൾ പറഞ്ഞത്. ഇത്തരം പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ശ്രദ്ധയുടെ മൊബൈൽഫോണും ലാപ്ടോപ്പും പോലീസിനു കൈമാറിയിട്ടുണ്ടെന്നും കോളേജ് അധികൃതർ പറഞ്ഞു.
Comments