ചെന്നൈ: ഭക്ഷണം കഴിച്ച് മടങ്ങവെ ബില്ലടയ്ക്കാൻ തയാറാകാഞ്ഞ പോലീസുകാർക്ക് സസ്പെൻഷൻ. ബേക്കറിയിൽ നിന്ന് ബ്രെഡ് ഓംലെറ്റും ജ്യൂസും കഴിച്ച ശേഷം ബില്ലിലുള്ള തുക നൽകാൻ വിസമ്മതം പ്രകടിപ്പിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലാണ് സംഭവം. ഗുഡുവാഞ്ചേരിയിലെ ഓൾ വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സബ് ഇൻസ്പെക്ടർ വിജയലക്ഷ്മിയും മൂന്ന് കോൺസ്റ്റബിൾമാരുമാണ് സംഭവത്തെ തുടർന്ന് സസ്പെൻഷനിലായത്.
വിജയലക്ഷ്മിയും കോൺസ്റ്റബിൾമാരും കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ജ്യൂസ് കടയിൽ പോയി ബ്രെഡ് ഓംലെറ്റും ജ്യൂസും വാട്ടർ ബോട്ടിലുകളും എടുത്തിരുന്നു. എന്നാൽ കടയുടമ പണം ആവശ്യപ്പെട്ടപ്പോൾ വിജയലക്ഷ്മിയും കൂട്ടരും പണം നൽകാൻ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ കടയുടെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി.
സംഭവത്തിന് പിന്നാലെ കടയുടമയായ മണിമംഗലം പരാതി നൽകുകയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങളുടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തെ തുടർന്ന് സബ് ഇൻസ്പെക്ടർ വിജയലക്ഷ്മിയെയും മറ്റ് മൂന്ന് കോൺസ്റ്റബിൾമാരെയും താംബരം കമ്മീഷണർ അമൽരാജ് സസ്പെൻഡ് ചെയ്തു. സംഭവത്തിൽ തുടരന്വേഷണം നടന്നു വരികയാണ്.
Comments