തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ എസ്എഫ്ഐ വനിതാ നേതാവ് കെ.വിദ്യയെ അഭിസംബോധന ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിൽ വിശദീകരണവുമായി സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. ‘എന്നാലും എന്റെ വിദ്യേ’ എന്ന് എഴുതിയിരിക്കുന്ന ഒരു ചിത്രമായിരുന്നു ശ്രീമതി ടീച്ചർ തന്റെ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. ‘വിദ്യേ നീ കുടുക്കിൽപ്പെട്ടല്ലോ’ എന്നാണുദേശിച്ചതെന്ന് പി കെ ശ്രീമതി വ്യക്തമാക്കിയിരിക്കുകയാണ്. ഒരു മാദ്ധ്യമത്തിനോടാണ് പി കെ ശ്രീതി ഇക്കാര്യം വിശദീകരിച്ചത്
വ്യാജ രേഖ ആരുണ്ടാക്കിയാലും തെറ്റാണ്. മഹിളാ അസോസിയേഷൻ സാഹിത്യമത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച കുട്ടിയാണ് വിദ്യ. ആ കുട്ടി ഇങ്ങനെ ചെയ്തുവെന്ന് കേട്ടപ്പോയുണ്ടായ പ്രതികരണമാണത്. എന്നാലും എന്റെ വിദ്യേ എന്നത് മനസിൽ നിന്നുള്ള പ്രതികരണമാണ്’ – പി കെ ശ്രീമതി പറഞ്ഞു. പ്രതികരണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും ശ്രീമതി വ്യക്തമാക്കി.
പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. ടീച്ചറേ ഈ പോസ്റ്റ് മുക്കരുതേ, യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ മുകളിൽ നിന്നും ഒരു ഡമ്മി ഇട്ട് ഈ സംഭവത്തിലെ സത്യം തുറന്നുകാണിക്കണം, ഞങ്ങളെ പോലെ ശ്രദ്ധിച്ചു ചെയ്യണ്ടേ എന്റെ വിദ്യേ, കുറച്ച് കൂടി ശ്രദ്ധ വേണ്ടെ വിദ്യേ എന്ന് തുടങ്ങി ട്രോൾ പെരുമഴയാണ് പോസ്റ്റിന് ലഭിക്കുന്നത്. സംസ്ഥാന സമ്മേളനത്തിൽ വിദ്യയ്ക്ക് പികെ ശ്രീമതി അവാർഡ് നൽകുന്നതിന്റെ ചിത്രവും ചിലർ പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്ന് പോസ്റ്റ് ഇനി എപ്പോഴാണ് തുടങ്ങിയ അങ്ങനെ നീളുകയാണ് കമന്റുകൾ.
എന്നാൽ, വിദ്യയ്ക്കെതിരായ കേസിൽ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടുണ്ട്. ഏഴുവർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമച്ചെന്ന് എഫ് ഐ ആറിൽ വ്യക്തമാക്കുന്നുണ്ട്.
Comments