ആലപ്പുഴ: പുന്നമൂട്ടിൽ ആറു വയസ്സുള്ള സ്വന്തം മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തിയത് മദ്യലഹരിയിലെന്ന് പ്രാഥമിക വിവരം. മഴു കൊണ്ട് കുട്ടിയുടെ കഴുത്തിൽ വെട്ടുകയായിരുന്നു ഇയാൾ. കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചുകഴിഞ്ഞിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അതേസമയം. ഇയാൾക്ക് മാനസിക പ്രശ്‌നമുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുള്ളിക്കുളങ്ങര ഗവ. എൽ.പി. സ്‌ക്കഉൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് നക്ഷത്ര.
പുന്നമൂട്ടിൽ ആനക്കുട്ടിൽ നക്ഷത്രയാണ് പിതാവിന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. നക്ഷത്രയുടെ കഴുത്തിന് വലത് ഭാഗത്താണ് മഴു കൊണ്ട് വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് അറസ്്റ്റ് ചെയ്തു. രാത്രി ഏഴരയോടെയാണു ആക്രമണം. മഹേഷും മകളും മാത്രമായിരുന്നു വീട്ടിൽ താമസം. മഴു ഉപയോഗിച്ച് നക്ഷത്രയുടെ കഴുത്തിൽ മഹേഷ് വെട്ടുകയായിരുന്നു. സമീപത്തുള്ള മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന മുത്തശ്ശി സുനന്ദ (62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ വെട്ടേറ്റ് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഇത് കണ്ട് പുറത്തേക്കോടിയ സുനന്ദയെ മഹേഷ് പിന്തുടരുകയും ആക്രമിക്കുകയും ചെയ്തു. ഇവരുടെ കഴുത്തിനും തലക്കും വെട്ടേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് എത്തി ബലം പ്രയോഗിച്ച് മഹേഷിനെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ബഹളം കേട്ട് ഓടിക്കൂടിയ പ്രദേശവാസികൾക്ക് നേരേ പ്രതി മഴു വീശി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. വൈദ്യ പരിശോധനക്കായി ജില്ലാ ആശുപത്രിയിലെത്തിച്ച മഹേഷിനെ ക്ഷുഭിതരായ നാട്ടുകാർ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ സമ്മതിക്കാതെ തടഞ്ഞു വെച്ചു. പ്രതിയുടെ ജീവിതം ആകെ താളംതെറ്റിയതാണ്. നക്ഷത്രയുടെ അമ്മ വിദ്യ ഒന്നര വർഷം മുൻപ് മരണപ്പെട്ടിരുന്നു. രണ്ടര വർഷം മുൻപാണ് പിതാവ് ട്രെയിൻ തട്ടി മരണപ്പെടുന്നത്. അച്ഛന്റെ മരണത്തെ തുടർന്ന് വിദേശത്തായിരുന്ന മഹേഷ് നാട്ടിലെത്തുകയായിരുന്നു.
Comments