ക്ലാസിൽ പോകാതെ, പരീക്ഷയെഴുതാതെ ഏത് വിഷയത്തിന്റേയും ഡിഗ്രി, പിജി സർട്ടിഫിക്കറ്റുകൾ ലഭിക്കുമെന്ന അവസ്ഥയിലാണ് നവോത്ഥാന കേരളം. ബിരുദ പഠനത്തിന് ചേരാൻ താത്പര്യമുള്ളവരെയും ബിരുദം വേണമെന്ന് ആഗ്രഹിക്കുന്നവരെയും കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുന്നത്.
സമൂഹമാദ്ധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് ആളെ പിടിക്കുന്നത്. കേരളത്തിലെ ഒട്ടുംമിക്ക ജില്ലകളിലും ഈ സ്ഥാപനത്തിന് ബ്രാഞ്ചുകളുണ്ട്. കേന്ദ്ര സർക്കാർ അംഗീകരിച്ച ഐഎസ്ഒ സർട്ടിഫിക്കറ്റുള്ള സ്ഥാപനമെന്ന വ്യാജേനേയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ബിഎ, ബിഎസ്സി, ബികോം ബിരുദങ്ങളും, വിവിധ വിഷയങ്ങളിലെ ഡിപ്ലോമയും എംബിഎ, എംകോം അടക്കമുള്ള ബിരുദാനന്തര ബിരുദങ്ങളും ഈ സ്ഥാപനം വഴി ലഭിക്കും. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന പരസ്യത്തിൽ കാണുന്ന നമ്പറിൽ സന്ദേശം അയക്കുന്നതോടെ സ്ഥാപനത്തിലെ അക്കാദമിക് കൗൺസിലർ എന്ന പേരിൽ ഒരാളുടെ വിളിയെത്തും.
ഏത് വിഷയത്തിന്റെയും സർട്ടിഫിക്കറ്റുകൾ ആറ് മാസത്തിനുള്ളിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. ഏത് വർഷം കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും ആറ് മാസം കൊണ്ട് ലഭിക്കും. കോഴ്സിനും തിരഞ്ഞെടുക്കുന്ന സർവകലാശാലയ്ക്കും അനുസരിച്ച് തുകയിൽ വ്യത്യാസം വരും. 30,000 രൂപ മുതലാണ് സർട്ടിഫിക്കറ്റിനായി തുക ഈടാക്കുന്നത്. കേരള പിഎസ്സിയ്ക്ക് അപേക്ഷിക്കാൻ തുല്യത സർട്ടിഫിക്കറ്റും പ്രസ്തുത സ്ഥാപനം ലഭ്യമാക്കുന്നുണ്ട്. പറയുന്ന പണം നൽകിയാൽ മൂന്ന് വർഷം റെഗുലറായി പഠിച്ച് പരീക്ഷ എഴുതി പാസായ സർട്ടിഫിക്കറ്റ് കിട്ടും. ആറ് സെമസ്റ്ററിന് പകരം അവസാന വർഷ പരീക്ഷ മാത്രം എഴുതിയാൽ മതി. ഇനി അതിനും കഴിഞ്ഞില്ലെങ്കിൽ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് പേടിക്കണ്ട, പരീക്ഷ എഴുതാനും സ്ഥാപനത്തിന് ആളുണ്ട്.
ക്യാപിറ്റൽ യൂണിവേഴ്സിറ്റി, രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റി, സിങ്കാനിയ യൂണിവേഴ്സിറ്റി തുടങ്ങിയ ഉത്തരേന്ത്യൻ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകളാണ് സ്ഥാപനം നൽകുന്നത്. സർട്ടിഫിക്കറ്റ് സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം വന്നാൽ നിയമക്കുരുക്കിൽ പെടില്ലെന്നും സ്ഥാപനം ഉറപ്പ് നൽകുന്നു. ഇത്തരിൽ ലഭിച്ച് സർട്ടിഫിക്കറ്റുമായി പിഎസ് സിയിൽ നിയമനം ലഭിച്ചവരും വിദേശ രാജ്യങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരും ഉണ്ടെന്ന് സ്ഥാപനം അവകാശപ്പെടുന്നു.
ഇത്തരത്തിൽ ആറ് മാസം കൊണ്ട് ഡിഗ്രി സർട്ടിഫിക്കറ്റുകൾ നൽകാൻ കഴിയുമെങ്കിൽ അത് തട്ടിപ്പാണെന്നാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നേരിട്ട് അന്വേഷണം നടത്താൻ കഴിയില്ലെന്നും പരാതികൾ ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം നടത്തേണ്ടത് പോലീസ് ആണെന്നും ആർ ബിന്ദു പറയുന്നു.
Comments