തിരുവനന്തപുരം: എസ്എഫ്ഐ വനിതാ നേതാവായ കെ.വിദ്യ മഹാരാജാസ് കോളേജിൽ നിന്ന് വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ചു എന്ന വാർത്ത പുറത്തു വന്നതോടെ സംഭവത്തിൽ നിന്നും തടിയൂരാനുള്ള ശ്രമത്തിലാണ് എസ്എഫ്ഐയും സിപിഎമ്മും. കെ.വിദ്യ എസ്എഫ്ഐ പ്രവർത്തക അല്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇ.പി ജയരാജന്റെ വാദം. മന്ത്രിമാരായ എം.ബി രാജേഷും ആർ.ബിന്ദും വിദ്യയെ തള്ളി രംഗത്തു വന്നിരുന്നു.
ഇപ്പോഴിതാ, മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും വാദം പൊളിയുകയാണ്. കെ.വിദ്യയ്ക്ക് എസ്എഫ്ഐയുടെ ചുമതല ഉണ്ടായിരുന്നു എന്നതിന്റെ തെളിവ് പുറത്തുവന്നു. കാലടി സർവകലാശാല യൂണിയൻ സെക്രട്ടറിയായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ കെ.വിദ്യ. 2019 നവംബർ 25-ലെ ദേശാഭിമാനി പത്രത്തിലും ഇത് സംബന്ധിച്ചുള്ള വാർത്ത വന്നിരുന്നു. മഹാരാജസ്, പയ്യന്നൂർ കോളേജിലെ സജീവ എസ്എഫ്ഐ പ്രവർത്തകയുമായിരുന്നു വിദ്യ.
വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവർത്തകയല്ല. അവർക്ക് സംഘടനയുടെ ഭാരവാഹിത്വമില്ല. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരെല്ലാം എസ്എഫ്ഐക്കാർ അല്ല. ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകുമോയെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രതികരണം.
Comments