കാസർകോട്: ഗസ്റ്റ് ലക്ചർ നിയമനത്തിന് മുൻ എസ്എഫ്ഐ നേതാവ് കെ. വിദ്യയ്ക്കെതിരെ നീലേശ്വരത്തും കേസ്. കരിന്തളം കോളേജ് അധികൃതരുടെ പരാതിയിലാണ് കേസ്. പ്രിൻസിപ്പൽ ഇൻ-ചാർജ് ജെയ്സൺ ആണ് പരാതി നൽകിയത്. വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന, വഞ്ചനാകുറ്റങ്ങൾ എന്നിവ ചുമത്തിയാണ് കേസ്. തുടർ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ കോളേജിന്റെ പ്രവർത്തനം തടസപ്പെടുന്നായി ഹർജിയും സമർപ്പിച്ചിട്ടുണ്ട്.
വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച വിഷയത്തിൽ മഹാരാജാസ് കോളേജ് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു. വിദ്യ വ്യാജരേഖയ്ക്ക് ഉപയോഗിച്ചത് സ്കോളർഷിപ്പ് രേഖയാണെന്നാണ് പോലീസ് സംശയിക്കുന്നത്. ആസ്പയർ സ്കോളർഷിപ്പിൽ എറണാകുളം മഹരാജാസ് കോളേജിൽ 2018-19 കാലയളവിൽ ചെയ്ത പ്രോജക്ടിന്റെ ഭാഗമായി ലഭിച്ച സർട്ടിഫിക്കറ്റാണ് വിദ്യയുടെ വ്യാജേരഖയ്ക്ക് ആധാരമെന്നാണ് സൂചന. ഈ ലെറ്റർപാഡ് വ്യാജരേഖയാക്കി മാറ്റിയതായാണ് സൂചന.
സംഭവത്തിൽ വിദ്യയെ കൈവിടുന്ന നിലപാടാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു സ്വീകരിച്ചത്. തെറ്റ് ചെയ്തത് വിദ്യയാണെന്നും കോളേജ് പ്രിൻസിപ്പലിന് പങ്കില്ലെന്നുമാണ് അവർ പറഞ്ഞത്. മുതിർന്ന വ്യക്തിയാണ് അവർ, അങ്ങനെ ഒരാൾ വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം അവർക്ക് തന്നെയാണെന്നും മന്ത്രി പറഞ്ഞു, വിദ്യയുടെ നടപടിയെ അപലപിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
Comments