എറണാകുളം: മരട് പോലീസ് സ്റ്റേഷന് സമീപം റോഡരികിൽ അവശ നിലയിൽ വീണ ഹൃദ്രോഗിയായ യുവാവിന് ദാരുണാന്ത്യം. നെട്ടൂർ പുതിയാമഠം റോഡ് അടിമത്തറയിൽ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പോലീസ് സ്റ്റേഷന്റെ മതിലിന് പുറത്ത് അവശനിലയിൽ സുരേഷ് വീണു. എന്നാൽ മദ്യപിച്ച് കിടക്കുകയാണെന്ന ധാരണയിൽ പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ഇയാളെ അവഗണിക്കുകയായിരുന്നു.
സുരേഷ് ഹൃദ്രോഗിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ള ആളുമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വഞ്ചിയും വലയും സൂക്ഷിക്കുന്ന സ്ഥലത്ത് പോയതിന് ശേഷം ഉച്ചയോടെ നെട്ടൂരിലെ വാടക വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. ഉച്ചയ്‌ക്ക് 1.30-ഓടെ മരട് സ്റ്റേഷനിലേക്ക് വരികയായിരുന്ന ഹൈവേ പോലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ വിവരം അറിയിച്ചെങ്കിലും ഇയാൾ മദ്യപിച്ചു കിടക്കുകയായിരിക്കുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങിയതായി നാട്ടുകാർ പറഞ്ഞു.
പിന്നീട് മരട് സ്റ്റേഷനിലെ പോലീസെത്തി ഇയാളെ പരിശോധിക്കുമ്പോൾ മല-മൂത്രവിസർജ്ജനത്തിൽ മുങ്ങിക്കിടക്കുകയായിരുന്നു. പിന്നാലെ ജീപ്പിൽ കയറ്റി മരടിലെ സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുക്കുമെന്ന് മരട് പോലീസ് അറിയിച്ചു.
Comments