തിരുവനന്തപുരം: നെടുമങ്ങാട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന്മേൽ മദ്യപാനിയുടെ പരാക്രമം. നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻ ഗ്ലാസ് മദ്യപാനിയായ മദ്ധ്യവയസ്കൻ അടിച്ച് തകർത്തു. ആക്രമണത്തിന് ശേഷം ഇയാൾ തന്നെ പോലീസിനെ വിളിക്കാൻ നാട്ടുകാരോട് പറയുകയായിരുന്നു. സംഭവത്തിന് പിന്നാലെ നെടുമങ്ങാട് പോലീസെത്തി ഇയാളെ കസ്റ്റഡിയിൽ എടുത്തു.
കടയ്ക്കൽ മതിര സ്വദേശി പുരുഷോത്തമനാണ് വഴിയരികിൽ പരാക്രമം നടത്തിയത്. സംഭവത്തിൽ ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും കാറുടമ ഇതുവരെ പരാതിയുമായി എത്തിയിട്ടില്ല. റോഡരികിൽ പാർക്ക് ചെയ്ത ശേഷം ജോലിയ്ക്ക് പോയതാകാമെന്ന് പോലീസ് പറയുന്നു. സ്ഥിരം മദ്യപാനിയാണ് പുരുഷോത്തമനെന്ന് വീട്ടുകാർ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം കാസർഗോഡ് മദ്യപാനിയായ ഒരാൾ പോലീസുകാരന്റെ ചെവി കടിച്ചെടുത്തത് വാർത്തയായിരുന്നു. 2023 ഫെബ്രുവരി മാസത്തിലായിരുന്നു സംഭവം. പോലീസ് സബ് ഇൻസ്പെക്ടറുടെ ചെവി ഇയാൾ കടിച്ചെടുക്കുകയായിരുന്നു. മദ്യപിച്ച് ഇരുചക്രവാഹനത്തിലെത്തി റോഡ് അപകടം ഉണ്ടാക്കിയിരുന്നു. അപകടത്തെ തുടർന്ന് ഇയാൾ സ്ഥലത്ത് ഗതാഗത തടസം സൃഷ്ടിച്ചു. ഒടുവിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതേ തുടർന്നാണ് പോലീസുകാരന്റെ വലതു ചെവി ഇയാൾ കടിച്ചെടുത്തത്.
Comments