കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കരിപ്പൂരിൽ രണ്ട് യാത്രക്കാരിൽ നിന്നുമാണ് സ്വർണം കണ്ടെടുത്തത്. ഏകദേശം ഒരു കോടി 15 ലക്ഷം രൂപയോളം വിലമതിക്കുന്ന 2,085 ഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് പിടികൂടിയത്. കാസർകോട് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈൽ എന്നിവരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. ക്യാപ്സ്യൂൾ രൂപത്തിലാക്കിയ സ്വർണമാണ് ഇരുവരും കടത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം കരിപ്പൂരിൽ നിന്ന് ഒരു കോടി 20 ലക്ഷം രൂപ വില മതിക്കുന്ന രണ്ടു കിലോഗ്രാം സ്വർണം പിടികൂടിയിരുന്നു. രണ്ട് വ്യത്യസ്ത കേസുകളിലായാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. മണ്ണാർക്കാട് സ്വദേശിയായ മുഹമ്മദ് ഷെരീഫ്, കരുവാരകുണ്ട് സ്വദേശിയായ സഫ്വാൻ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
മുഹമ്മദ് ഷെരീഫിൽ നിന്ന് 1,061 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാല് ക്യാപ്സൂളുകളാണ് പിടികൂടിയത്. സഫ്വാനിൽ നിന്ന് 1,159 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ നാല് ക്യാപ്സൂളുകളും പിടികൂടിയിരുന്നു. ജിദ്ദയിൽ നിന്നുമാണ് ഇരുവരും എത്തിയത്. സഫ്വാന് ടിക്കറ്റടക്കം 50,000 രൂപയും ഷെരീഫിന് 80,000 രൂപയുമാണ് സ്വർണക്കടത്ത് വാഗ്ദാനം ചെയ്തിരുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments