ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യ വികസനത്തിലും വളർച്ചയിലും വൻ കുതിച്ചുചാട്ടമാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സാങ്കേതികവിദ്യയിൽ അധിഷ്ടിതമായ വികസനമാണ് പ്രധാനമന്ത്രി നടപ്പിലാക്കുന്നതെന്നും അതുവഴി ഡിജിറ്റൽ ഇടപാടുകളിൽ വൻ കുതിപ്പാണ് പ്രകടമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യവസായ മേഖലയെ ഉത്തേജിപ്പിക്കുന്നതിലും ബിസിനസ് എളുപ്പമാക്കുന്നതിലും സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുന്നതിലും സാങ്കേതികവിദ്യ ബൃഹത്തായ പങ്ക് വഹിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ക്വാണ്ടം സാങ്കേതികവിദ്യ മുതൽ ഗ്രീൻ ഹൈഡ്രജൻ വരെ പ്രധാനമന്ത്രിയുടെ കീഴിൽ രാജ്യത്ത് നടപ്പിലാക്കി. ഇത് സംബന്ധിച്ച ഗവേഷണവും പഠനങ്ങളും ഇപ്പോഴും പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യം കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് കൈവരിച്ച സാങ്കേതിക നേട്ടങ്ങള് വിവരിച്ച് കൊണ്ടുള്ള ട്വീറ്റ് #9YearsOfTechForYouth എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം പങ്കുവെച്ചത്.
അമിത് ഷാ ഇന്ന് വിവിധ സംസ്ഥാനങ്ങളിലെ യോഗങ്ങളെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ കീഴിലെ ഇന്ത്യയുടെ വളർച്ചയെ കുറിച്ചും കേന്ദ്ര സർക്കാരിന്റെ ഒൻപത് വർഷത്തെ വിജയത്തെ കുറിച്ചും അദ്ദേഹം സംസാരിക്കും. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം, ഗുജറാത്തിലെ പാടാൻ, മഹാരാഷ്‌ട്രയിലെ നന്ദേഡ്, തമിഴ്‌നാട്ടിലെ വെല്ലൂർ എന്നിവിടങ്ങളിലാകും അമിത് ഷാ യോഗങ്ങളെ അഭിസംബോധന ചെയ്യുക.
Comments