തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിങ് നിരോധനത്തിന് തുടക്കമായി. ജൂലൈ 31-ന് അർദ്ധരാത്രി വരെ ആയിരിക്കും നിരോധനം. 3737 ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ട്. ട്രോളിങ് നിയന്ത്രണം ലംഘിക്കുന്നത് കണ്ടെത്താൻ പ്രത്യേക പരിശോധനയും ഉണ്ടാകും. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കില്ല. ദിവസങ്ങളോളം കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ കഴിഞ്ഞദിവസം ഹാർബറുകളിൽ മടങ്ങിയെത്തിയിരുന്നു. ട്രോളിങ് നിരോധനസമയത്ത് കടലിലെ രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി രണ്ട് ബോട്ടുകൾ കൂടി വാടകയ്ക്കെടുത്തിട്ടുണ്ട്. കൂടാതെ കൂടുതൽ ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്.
അതേസമയം കേരളത്തിലെ ട്രോളിങ് നിരോധനവും ട്രോളിങ് സമ്പ്രദായവും പരിഷ്കരിക്കേണ്ട കാലമായെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ട്രോളിങ് നിരോധനം 52 ദിവസത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ ട്രോളിങ് കാലാവധിയാണിത്. എന്നാൽ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്നാട്, ആന്ധ്ര, ഒഡീഷ, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും രാജ്യത്തിന്റെ പുറംകടലിലും 61 ദിവസമാണ് ട്രോളിങ് നിരോധനം. ഇന്തോനേഷ്യയിൽ 1979 മുതലും ശ്രീലങ്കയിൽ 2018 മുതലും സമ്പൂർണ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തുന്നത്. കെനിയ, ദക്ഷിണാഫ്രിക്ക, ബഹറിൻ രാജ്യങ്ങളിൽ നാല് മാസവും സൗദി അറേബ്യയിൽ അഞ്ച് മാസവും മഡഗാസ്കറിലും മൊസാംബിക്കിലും മൂന്ന് മാസവുമാണ് നിരോധനം. കേരളത്തിലെ ട്രോളിങ് കാലാവധി നീട്ടുണമെന്നും മത്സ്യവളർച്ചാ പാക്കേജ് പ്രാബല്യത്തിൽ കൊണ്ടുവരണമെന്നുമാണ് വിദഗ്ധർ ആവശ്യപ്പെടുന്നത്.
മത്സ്യബന്ധനത്തൊഴിലാളികൾക്ക് സർക്കാർ സഹായം നൽകണം. ഇതിനായി സർക്കാർ ആശ്വാസ ധനം പ്രഖ്യാപിക്കണം. ട്രോളിങ് കാലത്ത് ചെറുമത്സ്യങ്ങൾ പിടിക്കുന്നതിലും നിയന്ത്രണം വേണം. ഈ സമയത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫൈബർ വള്ളങ്ങളുടെ പ്രവർത്തനം, വല, യാനം, കണ്ണിവലിപ്പം തുടങ്ങിയവയുടെ കാര്യത്തിലും കർശന നിയന്ത്രണം വേണം. ഇവയൊക്കെയാണ് മത്സ്യമേഖലയുടെ ആവശ്യം. ട്രോളിങ് കാലോചിതമായി പരിഷ്കരിക്കണമെന്ന് ഫിഷിംഗ് ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷനും ആവശ്യപ്പെടുന്നുണ്ട്.
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുകൊണ്ടാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. വലകൾ ഉപയോഗിച്ച് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണമുണ്ടാകും. ഇക്കഴിഞ്ഞ ജൂൺ ഒന്നാം തീയതി മുതൽ 12 നോട്ടിക്കൽ മൈലിന് അപ്പുറമുള്ള കടലിൽ കേന്ദ്ര സർക്കാർ ട്രോളിങ് നിരോധനം ഏർപ്പെടുത്തിയിരുന്നു.
Comments