തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം. കാട്ടാക്കട കോളേജിലെ ആൾമാറാട്ടത്തിൽ ജില്ലാ നേതാക്കൾക്കും പങ്കുണ്ടെന്നതാണ് പ്രധാന വിമർശനം. ഒളിവിൽ തുടരുന്ന വിശാഖ് എസ്എഫ്‌ഐയ്‌ക്ക് നാണക്കേട് ഉണ്ടാക്കി. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ പേർക്കെതിരെയും നടപടി വേണമെന്ന ആവശ്യവും യോഗത്തില് ഉയർന്നു.
യൂണിവേഴ്‌സിറ്റി കോളേജ് കുത്ത് കേസിലെ പ്രതിയെ ഏരിയ സെക്രട്ടറി ആക്കിയതിലും വിമർശനം ഉയർന്നു. ജില്ലാ സെക്രട്ടറിയ്‌ക്ക് പ്രായ കൂടുതലാണെന്നും പ്രതിനിധികൾ ആരോപിക്കുന്നു. പ്ലസ്ടു വിദ്യാഭ്യസ യോഗ്യത മാത്രമുള്ള എ. ആദർശ് ആണ് സെക്രട്ടറി. 26 വയസ് കഴിഞ്ഞിട്ടും ജില്ലാ സ്ഥാനത്ത് നിലനിർത്തുന്നു. ഏരിയ കമ്മിറ്റിയുടെ അറിവോടെയായിരുന്നില്ല ആൾമാറാട്ട ശ്രമമെന്നും ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളിലേക്ക് എസ്എഫ്‌ഐയ്‌ക്ക് കടക്കാനായില്ലെന്ന വിമർശനവും ഉയർന്നു.
സംസ്ഥാന സമിതി അംഗം നിരഞ്ജിനെതിരെ ലഹരി ഉപയോഗത്തിന് നടപടി എടുത്തില്ലെന്നും പ്രതിനിധികൾ വിമർശിച്ചു. നേരത്തെ നിരഞ്ജൻ മദ്യപിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചതിന് പിന്നാലെയാണ് ലഹരി ഉപയോഗം സംബന്ധിച്ച വിമർശനം ഉയരുന്നത്. പാറശാല, വിതുര കമ്മിറ്റികളിൽ നിന്നാണ് വിമർശനം ഉയർന്നത്.
വിമർശനങ്ങൾ കടുത്തതോടെ ചെറുക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം നേതൃത്വം. ജില്ലാ നേതാക്കൾ എസ്എസ്എൽസി ബുക്കുമായി സമ്മേളനത്തിന് എത്തിയാൽ മതിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ നിർദ്ദേശം.
Comments