അമർനാഥ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് തയ്യാറെടുപ്പുകൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. 62 ദിവസം നീണ്ടുനിൽക്കുന്ന തീർത്ഥാടനം അടുത്തമാസം (ജൂലൈ ) ഒന്നിന് ആരംഭിക്കും. ആഗസ്റ്റ് 31 ന് സമാപിക്കും. തീർത്ഥാടനം സുഗമമായി നടത്തുന്നതാണ് മോദി സർക്കാരിന്റെ മുൻഗണനയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. സുഗമമായ ദർശനം ഉറപ്പാക്കണമെന്നും ആവശ്യമായ സുരക്ഷ പാതയിലുടനീളം ഒരുക്കണമെന്നും മന്ത്രി അധികൃതർക്ക് നിർദ്ദേശം നല്കി. ഗതാഗത സംവിധാനവും കുറ്റമറ്റതായിരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി അമർനാഥ് യാത്രാ ഒരുക്കങ്ങളുടെ അവലോകന യോഗം നടത്തിയ ആഭ്യന്തര മന്ത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് യാത്രാ ബേസ് ക്യാമ്പിലേക്കുള്ള പാതയിൽ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകാതെ സുഗമമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ഊന്നിപ്പറഞ്ഞു. ഓക്‌സിജൻ സിലിണ്ടറുകളുടെ മതിയായ സ്റ്റോക്കും അവയുടെ റീഫില്ലിംഗും ഉറപ്പാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി, കൂടുതൽ ഡോക്ടർമാരുടെ സംഘത്തെ സജ്ജമാക്കി സൂക്ഷിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
യാത്രികരുടെ സൗകര്യാർത്ഥം ശ്രീനഗറിൽ നിന്നും ജമ്മുവിൽ നിന്നും രാത്രി വിമാന സർവീസ് നടത്താനും യോഗത്തിൽ ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മെഡിക്കൽ ക്രമീകരണങ്ങളിൽ, ഏത് മെഡിക്കൽ അത്യാഹിതത്തെയും നേരിടാൻ മതിയായ മെഡിക്കൽ കിടക്കകളും ആംബുലൻസുകളും ഹെലികോപ്റ്ററുകളും ഉണ്ടായിരിക്കണമെന്ന് ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. യാത്ര, താമസം, വൈദ്യുതി, വെള്ളം, വാർത്താവിനിമയം, ആരോഗ്യം തുടങ്ങി അമർനാഥ് യാത്രികർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഷാ നിർദ്ദേശം നൽകി.
അമർനാഥ് യാത്രയുടെ എല്ലാ തീർഥാടകർക്കും RFID കാർഡുകൾ നൽകുമെന്നും അതുവഴി അവരുടെ തത്സമയ സ്ഥാനം കണ്ടെത്താൻ കഴിയുമെന്നും യോഗത്തിൽ അറിയിച്ചു.
യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ ഓരോ അമർനാഥ് യാത്രികനും 5 ലക്ഷം രൂപയുടെ ഇൻഷുറൻസും ഓരോ മൃഗത്തിനും 50,000 രൂപയുടെ ഇൻഷുറൻസ് നൽകും. ഇവ കൂടാതെ, ഓൺലൈൻ തത്സമയ ദർശനം, അമർനാഥ് ഗുഹയിൽ രാവിലെയും വൈകുന്നേരവും ഉള്ള ആരതിയുടെ തത്സമയ സംപ്രേക്ഷണം, വിവിധ ആധ്യാത്മിക പരിപാടികൾ എന്നിവ ബേസ് ക്യാമ്പിൽ സംഘടിപ്പിക്കും.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ, അതിർത്തി സുരക്ഷാ സേനയുടെയും സെൻട്രൽ റിസർവ് പോലീസ് സേനയുടെയും ഡയറക്ടർ ജനറൽ, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Comments