സാഗർ പരിക്രമയാത്രയുടെ ഭാഗമായി കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പർഷോത്തം രുപാല കേരളം സന്ദർശിച്ചു. മത്സ്യത്തൊഴിലാളികളും വിവിധ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അവരുടെ പ്രശ്നങ്ങളും നിർദ്ദേശങ്ങളും മന്ത്രി നേരിട്ട് കേൾക്കും. രാജ്യത്തെ മത്സ്യമേഖലയെ ഉയർത്തികൊണ്ട് വരിക എന്നതാണ് യാത്രയുടെ പ്രഥമ ലക്ഷ്യം. കേരളത്തിലെ തീരദേശ ജനതയുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുകയും മത്സ്യതൊഴിലാളികളുമായി അദ്ദേഹം ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്തു.
സാഗർ പരിക്രമ യാത്രയുടെ 7-ാം ഘട്ടത്തിലാണ് യാത്ര കേരളത്തിലെത്തുന്നത്. വിവിധ ഘട്ടങ്ങിലൂടെ 8000 കിലോമീറ്റർ ദൂരമാണ് മന്ത്രി ഇതിനോടകം യാത്ര ചെയ്തത്. ഇന്ത്യയിൽ ഇത് ആദ്യമായാണ് തീരപ്രദേശജനതയുടെ പ്രശ്നങ്ങൾക്കായി ഒരു കേന്ദ്രമന്ത്രി ഇന്ത്യയൊട്ടുക്ക് യാത്ര സംഘടിപ്പിക്കുന്നത്. കേന്ദ്ര സഹമന്ത്രി എൽ. മുരുഗനും അദ്ദേഹത്തോടൊപ്പമുണ്ട്.
കേരളത്തിന് പുറമേ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലും അദ്ദേഹം സന്ദർശനം നടത്തും. കേരളത്തിൽ മംഗലാപുരം, കാസറകോട്, മടക്കര, പള്ളിക്കര, ചാലിയം, കാഞ്ഞങ്ങാട്, കോഴിക്കോട്, മാഹി, ബേപ്പൂർ, തൃശ്ശൂർ, എറണാകുളം, കൊച്ചി എന്നീ തിരദേശങ്ങളിൽ അദ്ദേഹം സന്ദർശിക്കും. തുടർന്ന് ലക്ഷദ്വീപിൽ കവരത്തി, ബംഗാരം, അഗത്തി എന്നീ തീരദേശങ്ങളും അദ്ദേഹം സന്ദർശിക്കും. തീരദേശ ജനത നേരിടുന്ന തൊഴിൽ പ്രശ്നങ്ങളെ കുറിച്ചും തീരദേശത്ത് നടത്തേണ്ട അടിസ്ഥാന സൗകര്യ വികസനങ്ങളെ കുറിച്ചും അദ്ദേഹത്തിന്റെ യാത്രയിൽ ചർച്ചയായി.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനും അവയ്ക്ക് പരിഹാരം കാണാനും മത്സ്യത്തൊഴിലാളികൾക്കായുള്ള കേന്ദ്ര സർക്കാറിന്റെ വിവിധ പദ്ധതികളെ പരിചയപ്പെടുത്താനുമുള്ള ഒരു മാർഗ്ഗമാണ് സാഗർ പരിക്രമ യാത്രയെന്ന് അദ്ദേഹം കാസറകോട് പറഞ്ഞു. മാഹിയിൽ, തീരപ്രദേശ ജനതയുടെ ജീവിതത്തിൽ ഉണ്ടായ നല്ല മാറ്റങ്ങളെക്കുറിച്ചും മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുമായി മന്ത്രി ചർച്ച നടത്തി.
സാഗർ പരിക്രമ യാത്രയ്ക്ക് എല്ലാവരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുത്ത മന്ത്രി മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പ്രാദേശിക കുടുംബങ്ങളുമായി സംവദിക്കുകയും അവരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു. ഇന്ത്യയുടെ സമുദ്ര വിപ്ലവം ശക്തമാകുകയാണെന്ന് സാഗർ പരിക്രമ യാത്ര തൃപ്രയാറിൽ നടന്ന യോഗത്തിൽ അദ്ദേഹം പറഞ്ഞു. തൃപ്രയാറിലെ നാട്ടികയിൽ നടന്ന തീരസദസ്സ് അദ്ദേഹം ഉദ്ഘാടനം ചെയ്തു. നാട്ടികയിലെ മത്സ്യത്തൊഴിലാളികളുമായി അദ്ദേഹം സംസാരിച്ചു. മത്സ്യ സമ്പത്തുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളുടെ ജനങ്ങളുമായി അദ്ദേഹം ചർച്ച ചെയ്തു. വിവിധ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുമായി കേന്ദ്രമന്ത്രി പർഷോത്തം രുപാലെ സംവദിച്ചു.
Comments