കണ്ണൂർ: പള്ളിയിൽ നടന്ന സാമ്പത്തിക ക്രമക്കേടിൽ മുസ്ലീം ലീഗ് നേതാവിൽ നിന്നും ഒന്നരക്കോടിയോളം രൂപ ഈടാക്കാൻ വഖഫ് ബോർഡ് നിർദ്ദേശിച്ചു. കണ്ണൂർ വലിയന്നൂർ പുറത്തീൽ പള്ളിയിലാണ് സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയത്. തുടർന്ന് ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് കെപി താഹിറിനെതിരെയാണ് നടപടിയെടുക്കാൻ വഖഫ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
താഹിറിനെതിരെ ക്രിമിനൽ കേസ് ഫയൽ ചെയ്യാനും ബോർഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. വലിയന്നൂർ പുറത്തീൽ മിർഖാത്തുൽ ഇസ്ലാം ജമാ അത്ത് പള്ളി കമ്മറ്റിയിൽ 2010 മുതൽ 2015 വരെ താഹിറായിരുന്നു സെക്രട്ടറി. ഈ കാലയളവിൽ 1.7 കോടി രൂപയുടെ ചിലവ് സംബന്ധിച്ച് കണക്ക് കാണാനില്ലെന്ന് സംസ്ഥാന ഓഡിറ്റ് വകുപ്പ് കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി സ്വീകരിക്കാൻ സർക്കാർ വഖഫ് ബോർഡിന് നിർദ്ദേശം നൽകിയത്.
ഈ മാസം ആറിന് ചേർന്ന ബോർഡ് യോഗം പള്ളിയ്ക്ക് നഷ്ടമായ ഒരു കോടിയോളം രൂപ താഹിറിൽ നിന്നും തിരിച്ച് പിടിക്കാൻ തീരുമാനിച്ചു. വഖഫ് ബോർഡ് കണ്ണൂർ ഡിവിഷണൽ ഓഫീസറെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
Comments