പട്ന: 2027-ഓടെ ലോകത്തെ ഏറ്റവും മികച്ച 3 സമ്പദ് വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യ മാറുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജ്യം എല്ലാ മേഖലയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണെന്നും കുടിവെള്ളവും ,വൈദ്യുതിയും ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യ വികസനം ഉറപ്പാക്കികൊണ്ടാണ് രാജ്യം മുൻപോട്ട് പോകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിഹാറിലെ റോഹ്താസ് ജില്ലയിലെ ഗോപാൽ നാരായൺ സിംഗ് സർവകലാശാലയിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നത് പോലെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റാനും പുതിയ ആശയങ്ങൾ കൊണ്ടുവരാനും രാജ്യത്തെ യുവാക്കളും തയാറാകണം. കേന്ദ്ര സർക്കാരിന്റെ പരിശ്രമ ഫലമായി ലോകത്തെ അഞ്ച് മികച്ച സമ്പദ് വ്യവസ്ഥയിൽ ഇന്ത്യയും ഇടംപിടിച്ചു. അതിനാൽ ഉറപ്പായും 2027 ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഏഴ്-എട്ട് വർഷം മുൻപുണ്ടായിരുന്ന 500-ലധികം യൂണികോൺ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകളുടെ എണ്ണം ഇന്ന് ഏകദേശം ഒരു ലക്ഷമായി ഉയർന്നിരിക്കുകയാണ്. രാജ്യത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ യുവാക്കൾക്ക് കഴിവുണ്ട്’ കേന്ദ്രമന്ത്രി പറഞ്ഞു.
‘വിദ്യാർത്ഥികൾ വിദ്യാഭ്യാസവും അറിവും നേടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലെ രാജ്യത്തിന്റെ സംസ്കാരങ്ങളുമായും പാരമ്പര്യങ്ങളുമായും ബന്ധിപ്പിക്കുന്നതിനും ഊന്നൽ നൽകണം. ഒരു വ്യക്തിയുടെ വ്യക്തിത്വം അറിവ് കൊണ്ട് മാത്രമല്ല പെരുമാറ്റം കൊണ്ടും വിലയിരുത്തപ്പെടുന്നു. വിദ്യാർത്ഥികൾ അറിവിനൊപ്പം സ്വഭാവ രൂപീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. പുരോഗതിയുടെ പാതയിൽ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുകയാണ് സർക്കാരിന്റെ ലക്ഷ്യം’എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments