പാട്‌ന: ബിജെപി സർക്കർ വാഗ്ദാനങ്ങൾ നിറവേറ്റി എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബിജെപി ആർട്ടിക്കിൾ 370 റദ്ദാക്കിയെന്നും രാമക്ഷേത്രം നിർമ്മിക്കുന്നു എന്നും ഉദാഹരണമായി അദ്ദേഹം പറഞ്ഞു. ബിഹാറിലെ ഗോപാൽ നാരായൺ സിംഗ് യൂണിവേഴ്സിറ്റിയിൽ സംസാരിക്കവെയാണ് കേന്ദ്ര സർക്കാർ നേട്ടങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞത്. ഇന്ന് ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു, പ്രധാനമന്ത്രിയുടെ നേതൃത്വത്തെ പ്രശംസിച്ച് രാജ്‌നാഥ് സിംഗ് പറഞ്ഞു.
സർക്കാർ രൂപീകരിക്കാനല്ല മറിച്ച് സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി രാഷ്‌ട്രീയ പ്രവർത്തനം നടത്തുന്നത്. 2014-ൽ ബിജെപി അധികാരത്തിൽ എത്തുമ്പോൾ 18,000 ഗ്രാമങ്ങളിൽ വൈദ്യുതി ഇല്ലായിരുന്നു. ഇന്ന് എല്ലാ വീട്ടിലും വൈദ്യുതി എത്തി. രാജ്യത്തെ 12 കോടിയോളം വീടുകളിൽ വെള്ളമെത്തിച്ചു. ഇന്ത്യയുടെ സാമ്പത്തിക വളർച്ച അതിവേഗം പുരോഗമിക്കുകയാണെന്നും ലോകത്തെ മികച്ച അഞ്ച് സമ്പദ്വ്യവസ്ഥകളിൽ ഒന്ന് ഇന്ത്യയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാജ്യത്തെ പ്രതിരോധ സാമഗ്രികളുടെ ഉത്പ്പാദനം ഒരു ലക്ഷം കോടി കവിഞ്ഞു. യുപിഎ സർക്കാരിന്റെ കാലത്ത് പ്രതിരോധ കയറ്റുമതി ആയിരം കോടിയിൽ താഴെയായിരുന്നു എന്നും പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് 16000 കോടി രൂപയുടെ റെക്കോർഡ് തലത്തിലാണ് കയറ്റുമതിയെന്നും വരും വർഷങ്ങളിൽ പ്രതിരോധ കയറ്റുമതി ലക്ഷ്യമിടുന്നത് 35000 കോടിയിലെത്താനാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Comments