ഇടുക്കി: കട്ടപ്പനയിലെ വ്യാപാര സ്ഥാപനങ്ങളിൽ കളക്ടറുടെ മിന്നൽ പരിശോധന. അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് കളക്ടർ ഷീബ ജോർജ് നേരിട്ടത്തി പരിശോധന നടത്തിയത്. വില വിവരപട്ടികയും,ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് താക്കീത് നൽകി.
നഗരത്തിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളിലും, മാർക്കറ്റിലെ പച്ചക്കറി- പല ചരക്ക് കടകളിലുമാണ് കളക്ടർ ഷീബ ജോർജിന്റെ മിന്നൽ പരിശോധന. കളക്ടർക്കൊപ്പം ലീഗൽ മെട്രോളജി,പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. വിലവിവര പട്ടികയും,ലൈസൻസും പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്ക് കളക്ടർ താക്കീത് നൽകി. തുടർന്ന് കടപ്പനയിലെ മൊത്തവ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. കട്ടപ്പന മാർക്കറ്റിൽ വിറ്റഴിക്കുന്ന എല്ലാ ഉത്പ്പന്നങ്ങൾക്കും അമിത വില ഈടാക്കുന്നുവെന്ന പരാതി ജില്ലാ ഭരണകൂടത്തിന് മുൻപ് ലഭിച്ചിരുന്നു. എന്നാൽ വില നിലവാരത്തിൽ അന്തരമുള്ളതായി കണ്ടെത്തിയില്ല.
അതേസമയം കടകളിലെ പരിശോധന ഓണം വരെ തുടരുമെന്ന് കളക്ടർ പറഞ്ഞു. വരും ദിവസങ്ങളിൽ ജില്ലയിലെ മറ്റ് പ്രധാന ടൗണുകളിലും പരിശോധന ഉണ്ടാവും. ഓണം വിപണിയിൽ വിലകയറ്റം തടയുന്നതിന്റെ ഭാഗമായി ഏറ്റവും അടുത്ത ദിവസം വ്യാപാര സംഘടന പ്രതിനിധികളുടെ യോഗം ചേരുമെന്നും കളക്ടർ വ്യക്തമാക്കി.
Comments