തൃശൂർ: സിനിമയിൽ അവസരം വാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. തൃശൂർ പടവരാട് സ്വദേശികളായ അബി, ടോണി എന്നിവരാണ് അറസ്റ്റിലായത്. ഒല്ലൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ ചാരിറ്റി സംഘടനയുടെ മറവിൽ തട്ടിപ്പ് നടത്തിയിരുന്നതായും പോലീസ് കണ്ടെത്തി.
തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിലുൾപ്പടെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ് ഒന്നാം പ്രതി അബി. സിനിമയിൽ അവസരം ഒരുക്കാം എന്ന വാഗ്ദാനം നൽകിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. അബിയ്‌ക്ക് പീഡിപ്പിക്കാൻ സൗകര്യമൊരുക്കി നൽകിയതിനാണ് ടോണിയ്‌ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
പെൺകുട്ടിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന വിവരം ലഭിച്ചയുടൻ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് പോലീസ് ഇരുവരെയും പിടികൂടിയത്. പിടിയിലായ പ്രതികൾ ഇവരുടെ തന്നെ വ്യാജ ചാരിറ്റി സംഘടനയുടെ മറവിൽ പണം തട്ടിപ്പ് ഉൾപ്പടെ നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഒല്ലൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments