കൊച്ചി: പോലീസ് സ്റ്റേഷനിൽ വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതിക്ക് നാല് വർഷം തടവും പിഴയും. എറണാകുളം ടൗൺ നോർത്ത് വനിത പോലീസ് ഉദ്യോഗസ്ഥയോട് അശ്ലീലം പറഞ്ഞ പ്രതി തിരുവനന്തപുരം തുമ്പ സ്വദേശി ജോസിനേയാണ് (38) ശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് നാല് വർഷം തടവ് ശിക്ഷയും 15000 രൂപ പിഴയുമാണ് വിധിച്ചത്.
പിഴ അടച്ചില്ലെങ്കിൽ നാല് മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണം. 2019 ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ജോസ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് നിരന്തരം വിളിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥയോട് ലൈംഗിക ചുവയോടെ സംസാരിക്കുമായിരുന്നു. ഒരു ദിവസം തുടർച്ചയായി 300ലേറെ തവണ പ്രതി വനിതാ സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.
തുടർന്ന് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നോർത്ത് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയുകയായിരുന്നു. ഫോൺ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജോസിനെതിരെ പോലീസ് കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരമാണെന്ന് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക്ക് പ്രോസിക്യൂട്ടർ വിനിത ഹാജരായി.
Comments