ന്യൂഡൽഹി: എൻഎസ്എസിന്റെ നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്ത പോലീസ് നടപടിയെ രൂക്ഷമായി വമിർശിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ പൗരാവകാശങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാർ പൂർണമായി ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പോപ്പുലർ ഫ്രണ്ടിന്റെ കൊലവിളി പ്രകടനത്തിനെതിരെ കേസെടുക്കാൻ കേരള പോലീസ് ആയിരംവട്ടം ആലോചിച്ചു. ഭഗവാന്റെ നാമം ജപിച്ച് സമാധാനപരമായി പ്രകടനം നടത്തിയവർക്കെതിരെ കലാപക്കുറ്റം അടക്കം ചുമത്താൻ പിണറായിയുടെ പോലീസിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവസരവാദി ബുദ്ധിജീവി സമൂഹവും മതനിരപേക്ഷവാദികളും ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയിൽ കുറ്റകരമായ മൗനമാണ് പുലർത്തുന്നത്. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ പിൻതലമുറക്കാരെ സിപിഎം നേതാക്കൾ നിരന്ന് നിന്ന് ആക്ഷേപിക്കുമ്പോഴും ഇക്കൂട്ടർ കണ്ടതായി ഭാവിക്കുന്നില്ല’കേന്ദ്രമന്ത്രി വിമർശിച്ചു.
‘നിയമസഭയിൽ സ്പീക്കറോട് സഹകരിക്കുമോ എന്ന ചോദ്യത്തിന് കോൺഗ്രസ് പ്രതികരിക്കണം. ശബരിമല വിഷയത്തിൽ സമാധാനപരമായി പ്രതിഷേധിച്ച സ്ത്രീകളടക്കം ആയിരക്കണക്കിന് പേർക്കെതിരെയെടുത്ത കേസ് ഇനിയും പിൻവലിക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാർ തയാറായിട്ടില്ല. പോപ്പുലർ ഫ്രണ്ടിന്റെ ആയുധപ്പുരയായ ഗ്രീൻവാലിയ്ക്ക് രണ്ട് ദശകത്തിലേറെ സംരക്ഷണം നൽകിയവരാണ് ഇക്കൂട്ടരെന്നും വി. മുരളീധരൻ പറഞ്ഞു.
Comments