റിയാദ് : റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് പരിഹാരം കണ്ടെത്താൻ ഇന്ത്യ സജീവവും സന്നദ്ധവുമായ പങ്കാളിയായി തുടരുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്ഇ) അജിത് ഡോവൽ. സംഘർഷത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യ ഇടപെട്ടിരുന്നെന്നും അദ്ദേഹം പറഞ്ഞു. റഷ്യ -യുക്രെയ്ൻ സംഘർഷം ചർച്ച ചെയ്യുന്നതിനായി ജിദ്ദയിലെത്തിയപ്പോൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘യുഎൻ പ്രമാണത്തിലും അന്താരാഷ്ട്ര നിയമത്തിലും പരാമർശിക്കുന്നത് പോലെ ‘എല്ലാ രാജ്യത്തോടും പരമാധികാരത്തോടും പ്രാദേശികതയോടും ബഹുമാനം ഉയർത്തിപ്പിടിക്കണം’ എന്ന തത്വത്തെ രാജ്യം എന്നും പിന്തുണയ്ക്കുന്നതായിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾക്ക് ന്യായമായ പരിഹാരം കണ്ടെത്താൻ എല്ലാ പ്രതിനിധികളുടെയും അഭിപ്രായങ്ങൾ തേടും. യുക്രെയ്നിന് മാനുഷിക സഹായവും ഗ്ലോബൽ സൗത്തിന് സാമ്പത്തിക സഹായവും ഇന്ത്യ നൽകുന്നുണ്ട്’ അദ്ദേഹം പറഞ്ഞു.
‘റഷ്യയുമായി ഇന്ത്യ സഹകരിക്കുന്നത് യുക്രെയിനുമായുള്ള സംഘർഷങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുന്നതിന് വേണ്ടിയാണ്. സമാധാനത്തിനുള്ള ഏക വഴി ഇത്തരം ചർച്ചകൾ മാത്രമാണ്. സംഘർഷാവസ്ഥ പരിഹരിക്കുക, യുദ്ധം മൂലമുണ്ടാകുന്ന അനന്തരഫലങ്ങൾ മയപ്പെടുത്തുക എന്നതാണ് ചർച്ചയുടെ പ്രധാന ലക്ഷ്യങ്ങൾ. നിലവിൽ, നിരവധി നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ഇരുപക്ഷത്തിനും അതൊന്നും സ്വീകാര്യമാകുന്നില്ല എന്നതാണ് മറ്റൊരു പ്രധാന വിഷയം’ അജിത് ഡോവൽ വ്യക്തമാക്കി.
റഷ്യ- യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാനാണ് അജിത് ഡോവൽ ജിദ്ദയിലെത്തിയത്. സൗദിയിലെ ഇന്ത്യൻ അംബാസഡർ സുഹേൽ ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം എന്നിവർ ചേർന്നാണ് ഡോവലിനെ സ്വീകരിച്ചത്. യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കിയുടെ സമാധാന പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും. ഉച്ചകോടിയിൽ ഇന്ത്യയുടെ പങ്കാളിത്തം വിദേശകാര്യ മന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.
Comments