തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരുപയോഗം ചെയ്തതായി ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പരാതിക്കാരനായ ആർ.എസ് ശശികുമാർ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിയ്ക്കുന്നത്. ഹർജിക്കാരന് വേണ്ടി അഡ്വ. ജോർജ് പൂന്തോട്ടവും സർക്കാരിന് വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസീക്യൂഷൻ ഷാജിയും ഹാജരാവും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക രാഷ്ട്രീയക്കാർക്ക് നൽകി എന്നതാണ് ലോകായുക്തക്ക് മുന്നിലുള്ള പരാതി. ലോകായുക്ത ഫുൾ ബെഞ്ചിന് കേസ് വിട്ട് കൊടുത്തത് ചോദ്യം ചെയ്തുള്ള ആർ.എസ് ശശികുമാറിന്റെ ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. പരാതി പരിഗണിയ്ക്കുന്നതിന് ആവശ്യമായ വിശദീകരണങ്ങൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. തുടർന്ന് വിശദമായി വാദം കേട്ടതിന് ശേഷം ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വി ജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പറയാൻ മൂന്നംഗ ബെഞ്ചിന് വിടുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച എംഎൽഎ കെ.കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു ശശികുമാറിന്റെ പരാതി.
Comments