തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഫണ്ട് ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. ലോകായുക്തയുടെ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലോകായുക്തയുടെ ഡിവിഷൻ ബെഞ്ചിൽ അഭിപ്രായ വ്യത്യസമുണ്ടായതിനെ തുടർന്നാണ് ഹർജി മൂന്നംഗ ബെഞ്ചിന് വിട്ടത്.
ഹർജിക്കാരനായ ആർ.എസ് ശശികുമാർ നൽകിയ ഹർജിയാണ് ഇന്ന് പരിഗണിയ്‌ക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം അന്തരിച്ച രാഷ്‌ട്രീയ നേതാക്കളുടെ കുടുബാംഗങ്ങള്‍ക്ക് ചട്ടവിരുദ്ധമായി നൽകിയെന്നാണ് ഹർജിക്കാരായ ആർ.എസ്.ശശികുമാറിൻെറ ആരോപണം.
കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഈ ഹർജി ലോകായുക്തയുടെ പരിധിയിൽപ്പെടുന്നതാണോയെന്ന് പരിശോധിക്കണെമെന്ന് മൂന്നംഗ ബെഞ്ച് വിലയിരുത്തിയിരുന്നു. എന്നാൽ ജസ്റ്റിസ് പയസ് കുര്യക്കോസ് അദ്ധ്യക്ഷനായ ലോകായുക്ത മൂന്നംഗ ബെഞ്ച് ഇക്കാര്യം മുമ്പ് പരിശോധിച്ച് തീർപ്പാക്കിതയാണെന്നും ഇനി പരിശോധന വേണ്ടെന്നുമുള്ള ഇടക്കാല ഹർജി കഴിഞ്ഞദിവസം ശശികുമാർ നൽകുകയായിരുന്നു. ഈ ഹർജിയിലാകും ഇന്ന് വാദം കേൾക്കുക.
മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിലെ മറ്റ് മന്ത്രിമാർക്കും എതിരെയാണ് കേസ്. എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും, അന്തരിച്ച എംഎൽഎ കെ.കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും, കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് ശശികുമാറിന്റെ പരാതി.
Comments