ഒരിടവേളയ്‌ക്ക് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറേണ കേസുകൾ വർദ്ധിക്കുകയാണ്. ഇത്തവണ ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5 ആണ് വ്യാപനത്തിന് കാരണം. ഇന്ത്യയിൽ ഇതുവരെ പുതിയ വകഭേദത്തിലെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലുമൊക്കെയാണ് തീവ്രവ്യാപനത്തിന് കാരണമായിരിക്കുന്നത്. പുതിയ വകഭേദത്തെ നിരീക്ഷിച്ചു വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോൺ എക്സ്‍ബിബി വകഭേദത്തിന്റെ ഉപ വകഭേദമാണ് എറിസ്. തീവ്ര വ്യാപന ശേഷിയുള്ള ഈ വകഭേദം എക്സ്ബിബിയെ അപേക്ഷിച്ച് 20 മുതല്‍ 45 ശതമാനത്തോളം വ്യാപനശേഷി ഉള്ളതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഇ.ജി.5 ബാധിക്കുന്നവർക്ക് തൊണ്ടവേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മല്‍, വരണ്ട ചുമ, തലവേദന, ശരീരവേദന തുടങ്ങിയാണ് ലക്ഷണങ്ങള്‍.
എറിസിന്റെ വ്യാപനത്തില്‍ ആശങ്ക അറിയിക്കുന്നുണ്ടെങ്കിലും മുന്‍കാല വകഭേദങ്ങളേക്കാള്‍ തീവ്രമാകില്ലെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് പുതിയ വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. പുതിയ ഉപവകഭേദങ്ങള്‍ കൂടുതല്‍ ഗുരുതരാവസ്ഥ സൃഷ്ടിക്കാനിടയില്ലെന്നും മറ്റുള്ള വകഭേദങ്ങളേക്കാള്‍ അപകടകരമല്ലെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്.
നിലവിൽ 51 രാജ്യങ്ങളിലാണ് ഇ.ജി.5 റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചൈന, അമേരിക്ക, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, യു.കെ, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം ബാധിച്ചിരിക്കുന്നത്.
Comments