തിരുവനന്തപുരം: ജനങ്ങൾ വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ ഓണം വിപണിയിൽ ഇടപെടാതെ നോക്കുകുത്തിയായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ‘ഓണാഘോഷത്തിന്റെ പേരിൽ കോടികൾ പൊടിക്കുന്ന സർക്കാർ അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്നും സുരേന്ദ്രൻ വിമർശിച്ചു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
‘വിപണി ഇടപെടലിന് 400 കോടി വേണ്ട സ്ഥാനത്ത് ധനവകുപ്പ് അനുവദിച്ച 70 കോടി ഒന്നിനും തികയില്ലെന്ന് ഉറപ്പാണ്. കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സർക്കാർ സപ്ലൈകോയിൽ ഇടപെടൽ നടത്താത്തത്. ഓണക്കാലത്ത് സൂപ്പർ സ്പെഷ്യൽ ചന്തകൾ നടത്തുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചത് വെറുതെയായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. ഓണക്കാലത്ത് സബ്സിഡിയ്ക്ക് പോലും 80 കോടി രൂപയോളമാണ് വേണ്ടത്. എന്നാൽ വിപണി ഇടപെടലിന് വെറും 70 കോടി മാത്രമാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്’ സുരേന്ദ്രൻ പറഞ്ഞു.
‘സപ്ലൈകോ എന്നത് ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്നക്കച്ചവട കേന്ദ്രങ്ങൾ മാത്രമാണ്. കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യസാധനങ്ങൾ സപ്ലൈകോയിൽ എത്തിക്കുമെന്ന് നിയമസഭയിൽ ഭക്ഷ്യമന്ത്രി ഉറപ്പ് നൽകിയത് വെള്ളത്തിൽ വരച്ച വര പോലെയാവുമെന്നാണ് ജനങ്ങൾ ഭയക്കുന്നത്. ഇപ്പോൾ റെക്കോർഡ് വിലയാണ് സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്കുള്ളത്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments