കോഴിക്കോട്: കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദീഖിന്റെ കൊലപാതകത്തിൽ പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും. കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും ഡിജിറ്റൽ രേഖകൾ അടക്കമുള്ള തെളിവുകളും തുടരന്വേഷണം നടത്തിയ നടക്കാവ് പോലീസ് കോടതിയിൽ സമർപ്പിക്കും.
ഇക്കഴിഞ്ഞ മെയ് 18-നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കോഴിക്കോട്ടെ ഹോട്ടൽ ഉടമയും തിരൂർ സ്വദേശിയുമായ സിദ്ദിഖിനെ കൊന്നുകഷണങ്ങളാക്കി, പെട്ടിയിലാക്കി ചുരത്തിൽ തള്ളിയ കേസിൽ ഷിബിലി, ഫർഹാന, ആഷിക് എന്നീ മൂന്ന് പ്രതികളാണ് ഉള്ളത്. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, മോഷണം, അന്യായമായി തടവിൽ പാർപ്പിക്കൽ, കൈ കൊണ്ടും ആയുധം കൊണ്ടുമുള്ള അക്രമം തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
സിദ്ദിഖിനെ എരഞ്ഞിപ്പാലത്തെ ഡി കാസ ഇൻ ഹോട്ടലിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഫർഹാനക്കൊപ്പം നിർത്തി സിദ്ദീഖിന്റെ നഗ്നചിത്രങ്ങൾ എടുക്കാനും ശ്രമിച്ചു. ബലം പ്രയോഗിച്ചിട്ടും ചിത്രങ്ങൾ പകർത്താൻ സിദ്ദിഖ് അനുവദിച്ചിരുന്നില്ല. തുടർന്ന് പ്രതികൾ സിദ്ദിഖിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കൊലയ്‌ക്ക് ശേഷം മൃതദേഹം ഇലക്ട്രിക് കട്ടർ ഉപയോഗിച്ച് മുറിച്ച് മൂന്ന് കഷ്ണങ്ങളാക്കി. പിന്നീട് രണ്ട് ട്രോളി ബാഗുകളിലാക്കി മൃതദേഹം സിദ്ദിഖിന്റെ തന്നെ കാറിൽ കയറ്റി അട്ടപ്പാടി ചുരത്തിൽ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അതേസമയം അന്വേഷണസമയത്ത് സിദ്ദിഖിനെ കൊല്ലാൻ ഉപയോഗിച്ച ചുറ്റിക, കട്ടർ, രക്തംപുരണ്ട തുണി എന്നിവയെല്ലാം പോലീസ് കണ്ടെടുത്തിരുന്നു. ഈ തെളിവുകളെല്ലാം കോടതിയിൽ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ഫോൺ, സിദ്ദീഖിന്റെ എ.ടി.എം കാർഡ് എന്നിങ്ങനെയുള്ള ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം കോടതിയിൽ സമർപ്പിക്കും.
Comments